കവടിയാർ കുളത്തിലെ ദുരിതം ബോദ്ധ്യപ്പെട്ട് കോർപ്പറേഷൻ അധികൃതർ, വെള്ളംമാറ്റി ക്ലീനാക്കും, കുളം വീണ്ടെടുക്കും

Sunday 29 March 2026 1:34 AM IST

 കേരളകൗമുദി വാർത്തയ്ക്ക് പിന്നാലെ ഇടപെടൽ  നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ സ്ഥലത്തെത്തി

തിരുവനന്തപുരം: മീനുകൾ ചത്തുപൊങ്ങിയും ദുർഗന്ധം വമിച്ചും നാട്ടുകാർക്ക് പകർച്ചവ്യാധി ഭീഷണിയായ കവടിയാർ കുളം വൃത്തിയാക്കാൻ കോർപ്പറേഷൻ. വെള്ളത്തിന്റെ നിലവാരം പരിശോധിക്കാനും തുടർന്ന് വെള്ളം മാറ്റി കുളം ശുചിയാക്കാനും തീരുമാനിച്ചു.

കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡിലെ ടെന്നീസ് ക്ലബ് എൻക്ലേവ് കുളത്തിന്റെ ശോചനീയാവസ്ഥ കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി പ്രദേശവാസികളുടെ ദുരിതം മനസിലാക്കുകയായിരുന്നു. തുടർന്നാണ് നടപടി സ്വീകരിക്കാൻ കുളത്തിന്റെ ചുമതലയുള്ള ഓവർസിയർ സീനയ്ക്ക് നിർദ്ദേശം നൽകിയത്. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ വെള്ളം മാറ്റിയാൽ തന്നെ പ്രദേശത്തെ ദുരിതത്തിന് പകുതി പരിഹാരമാകും.

മീനുകൾ ചത്തുപൊങ്ങാനുള്ള കാരണം കണ്ടെത്താനാണ് വെള്ളം പരിശോധിക്കുന്നത്. വറ്റിച്ചാൽ രണ്ട് മണിക്കൂറിൽ വെള്ളം സാധാരണ നിലയിലാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. അഞ്ചുവർഷം മുമ്പ് കുളത്തിന് ചുറ്റും സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകൾ ഇനിയും പ്രവർത്തിക്കാത്തതിനെ തുടർന്ന് ഇലക്ട്രിക്കൽ വിഭാഗം അധികൃതരെത്തി പരിശോധിച്ചു. ഇവ ഇന്നലെ പ്രവർത്തന സജ്ജമായി. 2009ൽ കുളം നവീകരിച്ച് ചിൽഡ്രൻസ് പാർക്കും ബോട്ടിംഗും ആരംഭിച്ചെങ്കിലും 2014ന് ശേഷം ആരും തിരിഞ്ഞുനോക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. സമീപകാലത്ത് കുളത്തിന് സമീപം ഓപ്പൺ ജിം ആരംഭിക്കാൻ ആവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെ എത്തിച്ചെങ്കിലും അതും പാഴായി. ഇക്കാര്യത്തിലും പരിഹാരമുണ്ടാകുമെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.

അനധികൃത വഴി, നോട്ടീസ് നൽകും !

കുളത്തിന് ചുറ്റുമുള്ള മതിലിടിച്ച് പ്രദേശവാസികൾ കുളത്തിലേക്ക് വഴിയിട്ടിരിക്കുന്നതായി കോർപ്പറേഷൻ അധികൃതർ കണ്ടെത്തി. ഇതോടെ ഇവർക്കെല്ലാം നോട്ടീസ് നൽകാനും തീരുമാനിച്ചു. പ്രദേശത്തെ ഫ്ലാറ്റിന്റെ ഉയർന്ന നിലകളിൽ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നതായി പരാതികൾ ഉയർന്നതോടെ ഫ്ലാറ്റിലെ അസോസിയേഷനുകൾക്ക് നോട്ടീസ് നൽകാനും തീരുമാനിച്ചു.

പ്രദേശവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കും.കുളം

വൃത്തിയാക്കാനുള്ള അടിയന്തര നടപടികൾ ആരംഭിച്ചു.

-പാറ്റൂർ രാധാകൃഷ്ണൻ,​ നഗരാസൂത്രണ

സ്ഥിരം സമിതി ചെയർമാൻ