കുന്നംകുളത്തു നിന്ന് ആര് കരകേറും
തൃശൂർ: ഒരുകാലത്ത് മുന്നണികളെ മാറിമാറി പരീക്ഷിച്ച മണ്ഡലം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇടതുപക്ഷത്തിനെചേർത്തു പിടിച്ച പാരമ്പര്യം. തുടർച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് എൽ.ഡി.എഫ് കരുക്കൾ നീക്കുമ്പോൾ, തഴക്കമുള്ളനേതാവിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ബി.ഡി.ജെ.എസിലൂടെ കരുത്ത് കാട്ടാൻ എൻ.ഡി.എയും സജീവമായതോടെ കുന്നംകുളത്ത് പോരാട്ടം മുറുകുന്നു. തുടർച്ചയായി അഞ്ചാം തവണയും ജനവിധിതേടുന്ന എ.സി.മൊയ്തീന് പരാജയമെന്തെന്ന് ഇതുവരെ അറിയേണ്ടി വന്നിട്ടില്ല. കുന്നംകുളത്ത് വ്യക്തിപരമായ സ്വാധീനവും വികസനനേട്ടങ്ങളും ഉയർത്തിയാണ് വോട്ട് തേടുന്നത്. ഹാട്രികാണ് ലക്ഷ്യം. 2001ൽ ടി.വി.ചന്ദ്രമോഹനിലൂടെ വിജയിച്ചശേഷം കുന്നംകുളത്ത് യു.ഡി.എഫിന് വിജയമുണ്ടായിട്ടില്ല. ഇത്തവണ മലപ്പുറത്തെ മുന്നണി അമരക്കാരനും പൊന്നാനി എരമംഗലം സ്വദേശിയുമായ പി.ടി.അജയമോഹനെയാണ്‌കോൺഗ്രസ് കളത്തിലിറക്കിയത്. ജില്ലയിലെ കെ.എസ്.യു പ്രവർത്തനകാലത്തെ സൗഹൃദങ്ങളും ഗുരുവായൂർ ശ്രീകൃഷ്ണകോളേജിലെ പഠനകാലത്തെ ബന്ധങ്ങളും അദ്ദേഹത്തിന് മുതൽക്കൂട്ടാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. എൻ.ഡി.എയ്ക്കും ശക്തമായവേരോട്ടമുള്ള മണ്ണാണ് കുന്നംകുളം. സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസ്‌നോർത്ത് ജില്ലാ പ്രസിഡന്റ് കെ.ആർ.റജിലാണ് രംഗത്തുള്ളത്. നഗരസഭയിലടക്കം നിർണായക സ്വാധീനമുണ്ട് ബി.ജെ.പിക്ക്. കടവല്ലൂർ മുൻ പഞ്ചായത്ത് അംഗം കൂടിയായ റജിൽ, ശ്രീനാരായണീയ പ്രസ്ഥാനങ്ങളിലൂടെയുള്ള പ്രവർത്തന പരിചയംവോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ്. ആം ആദ്മി പാർട്ടിയുടെ സാന്നിദ്ധ്യവും മണ്ഡലത്തിലുണ്ട്. കെ.എസ്.രാജീവാണ് സ്ഥാനാർത്ഥി.
കുതിച്ചുയർന്ന് വോട്ട്
2011ൽകേവലം 481വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് നിലനിറുത്തിയ മണ്ഡലം, മൊയ്തീൻ എത്തിയതോടെ സുരക്ഷിതമായി. 2016ൽ 7,782വോട്ടായിരുന്ന ഭൂരിപക്ഷം 2021ൽ 26,631 ആയി. ഭൂരിപക്ഷം ഇനിയും വർദ്ധിക്കുമെന്നാണ് ഇടതുകേന്ദ്രങ്ങളുടെ പ്രതീക്ഷ.
അന്തിമവോട്ടർമാർ ആകെ: 1,96,839, പുരുഷൻ 95,639, സ്ത്രീ 1,01,199 ട്രാൻസ്‌ജെൻഡർ 1.