മഴ, ചൂടിന് ആശ്വാസം; കുട്ടനാട്ടിൽ ആശങ്ക
ആലപ്പുഴ: അപ്രതീക്ഷിത വേനൽമഴ ചൂടിന് ആശ്വാസമായെങ്കിലും കുട്ടനാട്ടിലെ കർഷകർ വലിയ ആശങ്കയിലാണ്. സംഭരണത്തിനായി നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കെ, വേനൽ മഴ തുടരുമെന്ന മുന്നറിയിപ്പ് കർഷകരെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം കുട്ടനാട്ടിലുൾപ്പെടെയുണ്ടായ ശക്തമായ മഴ കൊയ്ത്തിനെയും നെല്ല് സംഭരണത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ലോവർ കുട്ടനാട്ടിലെ കായൽ നിലങ്ങളിൽ കാൽഭാഗത്തോളം കൊയ്ത്ത് ഇനിയും ബാക്കിയാണ്.
സംഭരണത്തിനായി നിയോഗിച്ച മില്ലുകാർ നെല്ലേറ്റെടുക്കുന്നതിൽ വരുത്തുന്ന കാലതാമസം പ്രതിസന്ധിയായി തുടരുന്നതിനിടെയാണ്
വേനൽ മഴ ശക്തമായത്. വരും ദിവസങ്ങളിൽ മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പ് കൊയ്ത്തിനും സംഭരണത്തിനും വലിയ വെല്ലുവിളിയാണ്.
ശനിയാഴ്ച വരെയുള്ള കണക്ക് പ്രകാരം കായൽ നിലങ്ങളിൽ 49 ശതമാനം കൊയ്ത്ത് പിന്നിട്ട കുട്ടനാട്ടിൽ, 20ശതമാനം കൊയ്ത്താണ് ലോവർ കുട്ടനാട്ടിൽ ശേഷിക്കുന്നത്. പുളിങ്കുന്ന്,കൈനകരി,രാമങ്കരി, മുട്ടാർ,നീലമ്പേരൂർ ഭാഗങ്ങളിലെ കൊയ്ത്ത് പൂർത്തിയായാൽ ഏപ്രിൽ മാസത്തെ ആദ്യരണ്ട് ആഴ്ചകളിൽ അപ്പർ കുട്ടനാട് മേഖലകളിൽ വിളവെടുപ്പ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് സപ്ളൈകോ പാഡി മാർക്കറ്റിംഗ് വിഭാഗം പ്രതീക്ഷിക്കുന്നത്.
ഈർപ്പം കൂടും, നെല്ല് കിളിർക്കും
1.കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ യന്ത്രങ്ങൾ താഴ്ന്നുപോയത് കാരണം പല പാടങ്ങളിലെയും കൊയ്ത്ത് മാറ്റിവയ്ക്കേണ്ടിവന്നു. പാടശേഖര സമിതികളും കർഷകരും വേനൽ മഴയ്ക്ക് മുമ്പ് കൊയ്ത്ത് പൂർത്തിയാക്കാൻ
പരിശ്രമിക്കുന്നതിനിടെയാണ് മഴ വില്ലനായത്
2.ടാർപോളിൻ കൊണ്ട് മൂടിയിട്ടിരുന്ന നെല്ലിന്റെ ഗുണനിലവാരത്തെ മഴ ബാധിക്കാതിരിക്കാൻ വിശുദ്ധവാരത്തിന് തുടക്കം കുറിക്കുന്ന ഓശാന ഞായാറാഴ്ചയായിട്ടും കർഷകരിൽ പലരും പാടത്തെത്തി നെല്ല് ഉണക്കിയെടുക്കുകയായിരുന്നു
3.പാഡി മാർക്കറ്രിംഗ് വിഭാഗത്തിന് മില്ലുകാർ നൽകിയ വിവരം അനുസരിച്ച്, വർഷാന്ത്യ കണക്കെടുപ്പും തൊഴിലാളികളുടെയും ഗോഡൗണുകളുടെയും ക്ഷാമവും കാരണം മില്ലുകൾക്ക് കൈമാറിയ നെല്ലേറ്റെടുക്കാൻ ഏപ്രിൽ ആദ്യ ആഴ്ചയെങ്കിലുമാകുമെന്നാണ് അറിയുന്നത്
4.വരും ദിവസങ്ങളിൽ മഴ ശക്തമായാൽ ഈർപ്പതോത് കൂടുമെന്ന് മാത്രമല്ല, ഈർപ്പവും ചൂടും നെല്ല് കിളിർക്കാൻ കാരണമാകുകയും ചെയ്യും. ഈർപ്പത്തിന്റെ പേരിൽ മില്ലുകാർ കിഴിവ് കൂട്ടി ചോദിച്ചാൽ കർഷകർക്ക് അത് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും
നെല്ല് സംഭരണം അവതാളത്തിലായതിനൊപ്പം മഴ മുന്നറിയിപ്പ് കൂടി വന്നതോടെ കുട്ടനാട്ടിൽ കർഷകരാകെ ആശങ്കയിലാണ്. സംഭരിക്കുന്നതിനൊപ്പം മഴയിലെ നെല്ല് വീഴ്ച കൊയ്ത്തിനെയും ബാധിക്കുന്ന സ്ഥിതിയാണ്.
- വോയ്സ് ഒഫ് കുട്ടനാട് കർഷക കൂട്ടായ്മ