മോദിയുടെ ചിത്രവുമായി സയ്യിദ് ഷാഫി കാത്തിരുന്നു, പക്ഷേ...

Monday 30 March 2026 12:46 AM IST

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ചൂരൽമലയിൽ വെച്ച് കുഞ്ഞിനെ ഓമനിക്കുന്ന ചിത്രവുമായി സയ്യിദ് ഷാഫി സ്വരാജ് റൗണ്ടിൽ കാത്ത് നിന്നു. പ്രധാനമന്ത്രിക്ക് ആ ചിത്രമൊന്ന് കൈമാറാൻ കഴിഞ്ഞെങ്കിൽ എന്നത് മാത്രമായിരുന്നു മോഹം. പക്ഷേ, പ്രത്യേക അനുവാദം വേണമെന്ന് പറഞ്ഞ് പൊലീസ് അനുവദിച്ചില്ല. മനസിൽ നിരാശയുണ്ടായെങ്കിലും പ്രധാനമന്ത്രിയെ നോക്കി കൈവീശിക്കാട്ടി ഷാഫി മടങ്ങി.

കയ്പമംഗലം കൂരിക്കുഴി സ്വദേശിയായ ഷാഫി ഇന്നലെ ബി.ജെ.പി പ്രവർത്തകർക്കൊപ്പമാണ് ജനറൽ ആശുപ്രതിക്ക് സമീപത്ത് പെൻസിൽ ഡ്രോയിംഗുമായി കാത്തുനിന്നത്. 2024ൽ വരച്ച ചിത്രമായിരുന്നു. ഇതിന് മുൻപും മോദിയുടെ ചിത്രം വരച്ചിട്ടുണ്ട്. എട്ടുദിവസമെടുത്ത് പേന കൊണ്ട് കുത്തുകൾ അടയാളപ്പെടുത്തിയാണ് ആദ്യം വരച്ചത്. പ്‌ളസ്ടു പഠനശേഷം മുംബയ്‌യിൽ ചിത്രംവര പഠിച്ചു. പിന്നീട് യു.എ.ഇയിലെത്തിയ ഷാഫി, അവിടെ സ്വകാര്യകമ്പനിയിൽ ജോലിക്കിടയിൽ വര തുടർന്നു. പിന്നീട് നാട്ടിലെത്തിയപ്പോൾ സിനിമയിലും സീരിയലിലും കലാസംവിധാന സഹായിയായി. ഒരു രാഷ്ട്രീയപാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്ന് ഷാഫി പറഞ്ഞു. മകനും മാതാവിനും ചിത്രംവരയോട് താൽപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.