അസാമിൽ മൂന്നാം ടേമിന് തയ്യാർ: ഷാ
ഗുവാഹത്തി: അസാമിൽ ബി.ജെ.പി മൂന്നാം ടേമിന് തയ്യാറെടുക്കുകയാണെന്നും 90 ലധികം സീറ്റുകൾ നേടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അസാമിലെത്തിയ അമിത് ഷാ ഗുവാഹത്തിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും നേതൃത്വത്തിൽ അസാമിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് ഷാ പറഞ്ഞു. സംസ്ഥാനത്ത് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ചു. അസാമിൽ ഭീകരവാദം, ബോംബ് സ്‌ഫോടനങ്ങൾ, വെടിവയ്പ്പ് എന്നിവ നിലച്ചു. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു. വടക്കുകിഴക്കൻ മേഖലയുടെ മുഴുവൻ ആരോഗ്യവിദ്യാഭ്യാസ കേന്ദ്രമായി സംസ്ഥാനം മാറിയെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിൽ നടന്ന റോഡ് ഷോയ്ക്കുശേഷം ബി.ജെ.പിയുടെ സംസ്ഥാനത്തെ ആസ്ഥാനമായ അടൽ ബിഹാരി വാജ്‌പേയി ഭവനിൽ നടന്ന പാർട്ടി യോഗത്തിലും ഷാ പങ്കെടുത്തു. തുടർന്ന് ധേക്കിയ ജുലിയിലും തിഹുവിലും വിജയ് സങ്കൽപ്പ് സമരോഹ് പരിപാടികളിലും സംസാരിച്ചു. ഇന്നും വിവിധ തിരഞ്ഞെടുപ്പ് റാലികളിൽ ഷാ പങ്കെടുക്കും. മുതിർന്ന ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും.