ഇവിടെ എസ്.ഡി.പി.ഐയുടെ പേരിൽ പോര് അവിടെ ചങ്ങാതി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഡി.പി.ഐ ബന്ധത്തിന്റെ പേരിൽ കോൺഗ്രസ്, സി.പി.എം നേതാക്കൾ ആരോപണവും പ്രതിരോധവും തീർക്കുന്നുണ്ടെങ്കിലും ഈ രണ്ടു പാർട്ടികളിലെ നേതാക്കളും എസ്.ഡി.പി.ഐക്കു വേണ്ടിയും വോട്ടു ചോദിക്കും! ഇവിടെയല്ല തമിഴ്നാട്ടിൽ.
കുറച്ചുനാൾ മുമ്പ് എസ്.ഡി.പി.ഐ ഡി.എം.കെ നയിക്കുന്ന മുന്നണിയിൽ ചേർന്നിരുന്നു. സീറ്റ് വിഭജനം നടത്തിയപ്പോൾ എസ്.ഡി.പി.ഐക്ക് തിരുവാരൂർ ജില്ലയിലെ നന്നിലം മണ്ഡലം നൽകി. അവിടെ ഡി.എം.കെ മുന്നണിയിലാണ് കോൺഗ്രസും സി.പി.എമ്മും. സി.പി.ഐയും. മുസ്ലീം ലീഗും ഇതേ മുന്നണിയുടെ ഭാഗമാണ്. ഘടകകക്ഷികൾ ഒറ്റക്കെട്ടായി മുന്നണിയിലെ എല്ലാ സ്ഥാനാർത്ഥികൾക്കു വേണ്ടിയും വോട്ടു ചോദിക്കണമെന്നാണ് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്രാലിൻ നൽകിയിരിക്കുന്ന നിർദ്ദേശം.
എസ്.ഡി.പി.ഐ തമിഴ്നാട്ടിൽ നേരത്തെയും മത്സര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ഡി.എം.ഡി.കെ, അമ്മാ മക്കൾ മുന്നേറ്റ കഴകം തുടങ്ങിയ പാർട്ടികൾ നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായിട്ടായിരുന്നു മത്സരിച്ചിരുന്നത്.
അണ്ണാ ഡി.എം.കെ എൻ.ഡി.എ വിട്ട ശേഷം നടന്ന കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ മുന്നണിയിൽ എസ്.ഡി.പി.ഐ ചേർന്നു.
തിരഞ്ഞെടുപ്പിൽ അവർക്ക് ലഭിച്ചത് ഡിണ്ടിഗൽ സീറ്റ്. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് വി.എം.എസ്.മുഹമ്മദ് മുബാറക്ക് അവിടെ മത്സരിച്ചു. ഡി.എം.കെ മുന്നണിയിൽ അവിടെ മത്സരിച്ചത് സി.പി.എം സ്ഥാനാർത്ഥി ജില്ലാ സെക്രട്ടറി ആർ.സച്ചിദാനന്ദൻ. വൻഭൂരിപക്ഷത്തിൽ സച്ചിദാനന്ദൻ വിജയിച്ചു.
എസ്.ഡി.പി.ഐക്ക് സുവർണാവസരം
ഒരു നിയമസഭയിലും അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിട്ടില്ലാത്ത എസ്.ഡി.പി.ഐയെ സംബന്ധിച്ചിടത്തോളം തമിഴ്നാട്ടിൽ കിട്ടിയിരിക്കുന്നത് സുവർണാവസരം. സംസ്ഥാന പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് വി.എം.എസ്.മുഹമ്മദ് മുബാറക്ക് തന്നെയാണ് നന്നിലത്തും സ്ഥാനാർത്ഥി. ഡി.എം.കെയുടെ ഉദയസൂര്യൻ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. അതുകൊണ്ടു തന്നെ ഡി.എ.കെ വോട്ടുകൾ കൃത്യമായി ലഭിക്കും. 2021ൽ അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥി കെ.കാമരാജ് അവിടെ വിജയിച്ചത് 4,424 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.