സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടി.വി.കെ വിജയ് രണ്ടിടത്ത് മത്സരിക്കും

Monday 30 March 2026 12:37 AM IST

 പ്രമുഖരെല്ലാം മത്സര രംഗത്ത്

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.വി.കെ അദ്ധ്യക്ഷനും സൂപ്പർതാരവുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. ചെന്നൈയിലെ പെരമ്പൂരിൽ നിന്നും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്നുമാണ് മത്സരിക്കുക. ടി.വി.കെയുടെ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. സി. ജോസഫ് വിജയ് എന്നാണ് ചെന്നൈയിൽ നടന്ന പരിപാടിയിൽ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് വിജയ് പറഞ്ഞത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബുസി ആനന്ദ് ടി. നഗറിൽ നിന്ന് മത്സരിക്കും. അണ്ണാ ‌ഡി.എം.കെയിൽ നിന്ന് ടി.വി.കെയിലെത്തിയ കെ.എ. സെങ്കോട്ടയ്യൻ സ്വന്തം മണ്ഡലമായ ഗോപി ചെട്ടപ്പാളയത്തു നിന്ന് ജനവിധി തേടും. 1980 മുതൽ സെങ്കോട്ടയ്യൻ ഒരു തവണ മാത്രമാണ് അവിടെ പരാജയപ്പെട്ടിട്ടുള്ളത്. സംസ്ഥാന നേതാക്കളായ ആധവ് അർജ്ജുന വില്ലിവാക്കത്തുനിന്നും സി.ടി.ആർ. നിർമ്മൽകുമാർ തിരുപ്പിരൻകുണ്ഡ്രത്തു നിന്നും അരുൺരാജ് തിരുച്ചെങ്കോടു നിന്നും മത്സരിക്കും. കരൂരിൽ ജില്ലാ സെക്രട്ടറി വി.പി മതിയഴകഴനാണ് സ്ഥാനാർത്ഥി. കരൂർ ദുരന്തത്തിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ടി.വി.കെ നേതാവാണ് അദ്ദേഹം.

എല്ലാ മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

'പാച്ച് അപ്പ് " സഖ്യം

പ്രസംഗത്തിൽ ഡി.എം.കെ സഖ്യത്തെ 'പാച്ച് അപ്പ് സഖ്യ"മെന്നാണ് വിജയ് വിശേഷിപ്പിച്ചത്. 'ഇത് ഞങ്ങളും സ്റ്റാലിൻ സാർ സഖ്യവും തമ്മിലുള്ള മത്സരം മാത്രമാണ് " എന്നു പറഞ്ഞുകൊണ്ട് ഡി.എ.കെ- ടി.വി.കെ മത്സരമാണ് നടക്കാൻ പോകുന്നത് എന്ന് വിജയ് വ്യക്തമാക്കി. ജനങ്ങളെ സേവിക്കാൻ എല്ലാം ഉപേക്ഷിച്ചുവെന്ന് ഇന്നലെയും വിജയ് ആവർത്തിച്ചു. ഞങ്ങൾ ഒരിക്കലും പൊതുപണം ദുരുപയോഗം ചെയ്യുകയോ അഴിമതിയി നടത്തുകയോ ചെയ്യില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കും. മയക്കുമരുന്ന് രഹിത തമിഴ്നാടാണ് ലക്ഷ്യം. കർശനമായ ക്രമസമാധാനം പാലിക്കും. ഒരിക്കലും ജനങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കില്ലെന്ന് ഉറപ്പു നൽകുന്നുവെന്നും വിജയ് പറഞ്ഞു.

തൊഴിൽ രഹിതർക്ക്

മാസം 4,​000 രൂപ

 തൊഴിൽ രഹിതരായ 29 വയസ് പിന്നിട്ടവർക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമക്കാർക്ക് 2,500 രൂപയും

12-ാം ക്ലാസ് മുതൽ പി.എച്ച്.ഡി തലം വരെ 20 ലക്ഷം രൂപ വരെ കൊളാറ്ററൽ ഫ്രീ ലോൺ ഗ്യാരന്റി

75 ശതമാനം പ്രാദേശിക തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്വകാര്യ കമ്പനികൾക്ക് 2.5 ശതമാനം എസ്.ജി.എസ്.ടി കിഴിവും വൈദ്യുതി ബില്ലുകളിൽ അഞ്ച് ശതമാനം ഇളവും ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്ന തമിഴ് എംപ്ലോയ്‌മെന്റ് ക്രെഡിറ്റ് സംവിധാനം