ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു
തിരുവനന്തപുരം: ഓശാന ഞായറിനോടനുബന്ധിച്ച് ഇന്നലെ നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളിലും കുരുത്തോല വിതരണത്തിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഓശാനയുടെ തിരുകർമ്മങ്ങൾ ഇന്നലെ രാവിലെ 6.30ന് ആരംഭിച്ചു. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമ്മികത്വം വഹിച്ചു.
പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ ഇന്നലെ രാവിലെ 7ന് ആരംഭിച്ച പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യ കാർമികനായി.
പി.എം.ജി ലൂർദ് ഫൊറോന പള്ളിയിൽ ഇന്നലെ രാവിലെ 7ന് ആരംഭിച്ച ഓശാന ഞായറിന്റെ തിരുകർമ്മങ്ങൾക്ക് സീറോ മലബാർ സഭ ഓർഡിനറി ട്രിബ്യൂണൽ പ്രസിഡന്റ് ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ മുഖ്യകാർമ്മികനായിരുന്നു.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ഓശാന ഞായറിന്റെ തിരുകർമങ്ങൾ ഇന്നലെ രാവിലെ 5.45ന് ആരംഭിച്ചു. കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും ദിവ്യബലിയും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 4ന് ദിവ്യബലിയും തുടർന്ന് കുരിശിന്റെ വഴിയും നടന്നു.
വഴുതക്കാട് കാർമ്മൽഹിൽ ആശ്രമ ദേവാലയത്തിൽ ഓശാന ഞായറിന്റെ തിരുകർമ്മങ്ങൾ ഇന്നലെ രാവിലെ 6.30ന് ആരംഭിച്ചു. കുരുത്തോല വെഞ്ചിരിപ്പ്,പ്രദക്ഷിണം,ആഘോഷമായ ദിവ്യബലി എന്നിവയുണ്ടായിരുന്നു.
പാളയം സമാധാന രാജ്ഞി ബസിലിക്കയിൽ ഇന്നലെ രാവിലെ 6.30ന് പ്രഭാത നമസ്‌കാരത്തോടെ ഓശാനയുടെ ശുശ്രൂഷകൾ ആരംഭിച്ചു. പ്രഭാത നമസ്‌കാരം,കുരുത്തോല വാഴ്വിന്റെ ശുശ്രൂഷ,വിശുദ്ധ കുർബാന എന്നിവ നടന്നു.
വേളി സെന്റ് തോമസ് പള്ളിയിൽ ഓശാന ഞായർ തിരുകർമ്മങ്ങൾ ഇന്നലെ രാവിലെ 6ന് ആരംഭിച്ചു. കുരുത്തോല വെഞ്ചിരിപ്പിനുശേഷം സമൂഹബലിയും നടന്നു.