ഒറ്റദിവസത്തെ കച്ചവടം, 3000 രൂപയ്ക്ക് വാങ്ങുന്ന സാധനം വിൽക്കുന്നത് 25000 രൂപയ്ക്ക്
കൊച്ചി: ഒഡിഷയിൽ നിന്ന് കഞ്ചാവ് കേരളത്തിലെത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ സെന്റു സർക്കാർ (32), ഇനാമുൽ ഹഖ് (36) എന്നിവരെയാണ് അയ്യമ്പുഴ പൊലീസ് പിടികൂടിയത്. ഒഡിഷയിൽ നിന്ന് ട്രെയിൻ മാർഗം എറണാകുളത്തെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ വരുന്ന വഴി അയ്യമ്പുഴ ഒലിവ് മൗണ്ട് ഭാഗത്ത് നിനാണ് ഇവരെ കസ്റ്റിഡിയിലെടുത്തത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഒഡിഷയിൽ നിന്ന് കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപ നിരക്കിൽ വില്പന നടത്തി മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ രീതി. ബംഗാളിൽ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി പ്രദേശത്താണ് ഇവർ താമസിക്കുന്നത്. ഇവർ ആർക്കാണ് കഞ്ചാവ് കൈമാറുന്നത് എന്നതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇൻസ്പെക്ടർ പ്രിൻസ് ജോസഫ്, സബ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, കെ.എസ്. വിനോദ്, പി.ഒ സെബി, സീനിയർ സി.പി.ഒമാരായ കെ.ജി. പ്രസാദ്, കെ.എസ്. സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.