ചികിത്സാ പിഴവ്, സ്വകാര്യ മെഡിക്കൽ ഇൻഷ്വറൻസ് : വിദഗ്ദ്ധ ചികിത്സയ്ക്ക് "സ്വകാര്യരെ" തേടി രോഗികൾ
തൃശൂർ: സൗകര്യങ്ങൾ വർദ്ധിപ്പിച്ചിട്ടും സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജിലും കിടത്തിച്ചികിത്സാ രോഗികളുടെ എണ്ണവും ശസ്ത്രക്രിയയും കുറയുന്നു. 2014-15ൽ 14.8 ലക്ഷം പേർ കിടത്തിച്ചികിത്സ നടത്തിയത് 2023-24ൽ 7.56 ലക്ഷമായി കുറഞ്ഞു. ശസ്ത്രക്രിയകൾ 2015-16ൽ 1.01 ലക്ഷമായിരുന്നത് 2023-24ൽ 89,775 ആയി. 1160 ഡോക്ടർമാരുടെയും 978 നഴ്‌സുമാരുടെയും 716 പാരാമെഡിക്കൽ സ്റ്റാഫുകളുടെയും കുറവ് മേഖലയിലുണ്ടെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ചികിത്സാപ്പിഴവുകളുമായി ബന്ധപ്പെട്ട ആശങ്കകളാണോ ശസ്ത്രക്രിയകളുടെ എണ്ണം കുറയുന്നതിന് കാരണമെന്നാണ് സംശയം. കൂടാതെ ആളുകൾ സ്വകാര്യ മെഡിക്കൽ ഇൻഷ്വറൻസ് സംവിധാനങ്ങളെ ആശ്രയിക്കുന്നതും വിദഗ്ദ്ധ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ തേടിപ്പോകുന്നതിന് കാരണമാകുന്നുണ്ട്. അതേസമയം 23-24 വർഷം 11.29 കോടി ജനങ്ങൾ ഒ.പിയിലെത്തുന്നതായാണ് കണക്കുകൾ.
അമിത ജോലി
അമിത ജോലി ഡോക്ടർമാരെ സമ്മർദ്ദത്തിലാക്കുന്നുവെന്ന ആരോപണവും ശക്തമാണ്. രാവിലെ 6.30ന് ഓപ്പറേഷൻ തിയേറ്ററിൽ കയറിയാൽ രാത്രി ഒമ്പതിന് ഇറങ്ങുന്ന ഡോക്ടർമാരുണ്ട്. വിശ്രമമില്ലാത്ത സേവനം മനപ്പൂർവമല്ലാതെ തെറ്റുകൾ ഉണ്ടാക്കിയേക്കാം. പക്ഷേ ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ വയ്ക്കുന്ന സംഭവങ്ങളിൽ നഴ്‌സുമാരാണ് എണ്ണം തിട്ടപ്പെടുത്തേണ്ടത്. പക്ഷേ പലപ്പോഴും പഴി കേൾക്കുന്നത് ഡോക്ടർമാർക്കാണ്.
പരിശീലനമില്ല
സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് പരിശീലനം നൽകുന്ന നാഷണൽ ഹെൽത്ത് സിസ്റ്റംസ് റിസർച്ച് സെന്റർ ഡൽഹിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും ഡോക്ടർമാർക്ക് ഇവിടെ പരിശീലനം നൽകാറുണ്ട്. പരിശീലന കേന്ദ്രത്തിലേക്ക് കേരളം ആരെയും അയക്കുന്നില്ലെന്ന പരാതിയും നിലവിലുണ്ട്.
സർക്കാർ ആശുപത്രികളിൽ രോഗികൾ
വർഷം, ഒ.പി, ഐ.പി.
2015-16 - 8.03 കോടി .......... 14.18ലക്ഷം 2016-17 - 8.32 കോടി .......... 14.44ലക്ഷം 2017-18 - 9.06 കോടി ........... 14.47ലക്ഷം 2018-19 - 9.48കോടി .............. 14.41ലക്ഷം 2019-20 - 10.07കോടി ............ 15.01ലക്ഷം 2020-21 - 5.93കോടി ............. 6.38 ലക്ഷം 2021-22- 7.90കോടി ............ 7.60ലക്ഷം 2022-23 - 11.22 കോടി ........... 8.92ലക്ഷം 2023-24 - 11.29 കോടി ........... 7.56 ലക്ഷം
ഓപ്പറേഷനുകൾ
2017-18 ഓപ്പറേഷനുകൾ 1.29 ലക്ഷം 2020-22 കൊവിഡ് കാലം 55,000 2022-23 1.05ലക്ഷം 2023-24ൽ 89,775
രോഗീ ഡോക്ടർ ബന്ധത്തിന്റെ വിശ്വാസ്യത കുറഞ്ഞു. അമിത ജോലിയാണ് പലപ്പോഴും ചികിത്സാ പിഴവടക്കമുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്. ആശുപത്രികളിലെ സൗകര്യകുറവും ഉപകരണങ്ങളുടെ അപര്യാപ്തതയും നഴ്‌സുമാരുടെ കുറവും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
ഡോ.ജോയ് മഞ്ഞില ഐ.എം.എ മുൻ പ്രസിഡന്റ്.