കരുത്തുറ്റ പോരാട്ടത്തിന് ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട ആർക്കൊപ്പം
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോനെ ആദ്യമായി നിയമസഭയിലെത്തിച്ച മണ്ഡലം. എൽ.ഡി.എഫും യു.ഡി.എഫും മാറി മാറി പിടിച്ചെടുത്ത മണ്ഡലം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ ഊന്നിയാണ് മന്ത്രി കൂടിയായ ബിന്ദു എൽ.ഡി.എഫിനായി ജനവിധി തേടുന്നത്. മണ്ഡലത്തിനു സുപരിചിതരാണ് എതിർ സ്ഥാനാർത്ഥികളായ യു. ഡി.എഫിന്റെ തോമസ് ഉണ്ണിയാടനും എൻ.ഡി.എയുടെ സന്തോഷ് ചെറാക്കുളവും. കാൽനൂറ്റാണ്ടായി മണ്ഡലത്തിൽ സജീവമായ ഉണ്ണിയാടന്റെ ജനകീയ ബന്ധം വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. വോട്ട് വിഹിതം വർദ്ധിപ്പിച്ചു വരുന്ന മണ്ഡലത്തിൽ എൻ.ഡി.എയ്ക്കായി സന്തോഷ് ചെറാക്കുളത്തിനെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആദ്യ വനിതാപ്രതിനിധിയും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദു വീണ്ടും അങ്കത്തിനിറങ്ങുന്നതോടെ സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും എൽ. ഡി. എഫ് പ്രതീക്ഷിക്കുന്നുമില്ല. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ ഭാര്യയുമാണ് ബിന്ദു. അതേസമയം മാറിയ സാഹചര്യത്തിൽ, ഐക്യത്തോടെ പ്രവർത്തിച്ചു നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാനുറച്ചാണ് ഉണ്ണിയാടന്റെ വരവ്. 2016ൽ മത്സരിച്ചപ്പോൾ 30000ൽ അധികം വോട്ടുകൾ നേടിയ സന്തോഷ് വിജയം പ്രതീക്ഷിച്ച് തന്നെയാണ് രംഗത്തുള്ളത്. ശ്രീനാരായണീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സംഘടന പ്രവർത്തനങ്ങളും തുണയാകുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞതവണ ജേക്കബ് തോമസ് മത്സരിച്ചപ്പോഴും 34000ൽ അധികം വോട്ടുകളാണ് എൻ.ഡി.എയ്ക്ക് ലഭിച്ചത്.
പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പം
മണ്ഡലത്തിൽ ഇരിങ്ങാലക്കുട നഗരസഭയും ആളൂർ പഞ്ചായത്തും മാത്രമാണ് യു.ഡി.എഫിനൊപ്പമുള്ളത്. കാറളം,കാട്ടൂർ,മുരിയാട്,പടിയൂർ,പൂമംഗലം,വെള്ളൂക്കരപഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പമാണ്.
ആകെ വോട്ടർമാർ 1,94,592
പുരുഷവോട്ടർമാർ : 93,943 സ്ത്രീവോട്ടർമാർ 1,00,647 ട്രാൻസ്‌ജെൻഡർ: 2