നിതീഷ് കുമാർ എം.എൽ.സി അംഗത്വം രാജിവച്ചു
പാട്ന: രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ ബീഹാർ നിയമസഭ കൗൺസിൽ (എം.എ.ൽസി) അംഗത്വം രാജിവച്ചു. ഇന്നലെ നിയമസഭ കൗൺസിൽ സെക്രട്ടേറിയറ്റിൽ ജെ.ഡി.യു എം.എൽ.സി സഞ്ജയ് ഗാന്ധിക്കൊപ്പം എത്തിയാണ് നിതീഷ് രാജിക്കത്ത് സമർപ്പിച്ചത്. എം.എൽ.സി ചെയർമാൻ അവധേഷ് സിംഗ് രാജി സ്ഥിരീകരിച്ചു.
മുഖ്യമന്ത്രി സ്ഥാനം വരും ദിവസങ്ങളിൽ രാജിവയ്ക്കുമെന്നാണ് വിവരം. ബീഹാറിൽ നിതീഷിന്റെ പിൻഗാമി ആരെന്ന സസ്‌പെൻസ് അവശേഷിക്കുകയാണ്. നിലവിലെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി,വിജയ് സിൻഹ,കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. നിതീഷിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കും. കഴിഞ്ഞ മാർച്ച് 16നാണ് നിതീഷ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2006 മുതൽ എം.എൽ.സി അംഗമാണ് നിതീഷ്‌കുമാർ.
നിതിൻ നബിനും
രാജിവച്ചു
രാജ്യസഭാംഗമായ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ ബീഹാർ നിയമസഭാംഗത്വം രാജിവച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബാങ്കിപ്പൂർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേശീയ അദ്ധ്യക്ഷനായതോടെ ഡൽഹിയിൽ കേന്ദ്രീകരിക്കാനാണ് രാജ്യസഭാ എംപിയായത്.