അത്തരം വാർത്തകൾ നൽകിയാൽ ഇനി ഡിലീറ്റ് ചെയ്യേണ്ടി വരും, സമൂഹമാദ്ധ്യമ ഇൻഫ്ളുവൻസർമാർക്ക് നിയന്ത്രണം വരുന്നു
ന്യൂഡൽഹി: ന്യൂസ്, സമകാലിക സംഭവങ്ങൾ ഓൺലൈനായി സ്ഥിരമായി പങ്കുവയ്‌ക്കുന്ന ഉപഭോക്താക്കൾക്കും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കും നിയന്ത്രണം വരുന്നു. ഡിജിറ്റൽ വാർത്താ പ്രസാധകർക്ക് ബാധകമായ എല്ലാ ചട്ടങ്ങൾക്കും ഇനി ഇവർക്കും ബാധകമാകും. 2021 ഐടി ചട്ടത്തിൽ ഭേദഗതി വരുത്തി ഇത് സംബന്ധിച്ച് കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചു. സോഷ്യൽ മീഡിയ കണ്ടന്റുകൾ ഡിലീറ്റ് ചെയ്യാനും മാറ്റം വരുത്താനും അടിയന്തരമായി പോസ്റ്റ് തടയാനും ഇതിലൂടെ സാധിക്കും.
ഡിജിറ്റൽ മാദ്ധ്യമസ്ഥാപനങ്ങൾക്ക് ഇപ്പോൾ ബാധകമായ പരാതിപരിഹരണത്തിനുള്ള സംവിധാനം, കണ്ടെന്റിനുമേലുള്ള തുടർനടപടികളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഇനി നേരിടണം. ഉള്ളടക്കത്തിൽ പ്രശ്‌നമുണ്ടെന്ന് കണ്ടാൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് അത് നീക്കം ചെയ്യാൻ ഉത്തരവിടാം. മുന്നറിയിപ്പ് നൽകുന്നതിനും ക്ഷമാപണം ആവശ്യപ്പെടാനും സാധിക്കും.
തിങ്കളാഴ്‌ചയാണ് കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഏപ്രിൽ 14വരെ അഭിപ്രായങ്ങൾ സമർപ്പിക്കാം. 'സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ വലിയതോതിൽ നിയന്ത്രണമില്ലാത്തവയാണ്.കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച വിവരം അതായിരുന്നു. അതിനാലാണ് ചട്ടത്തിൽ ഭേദഗതി വരുത്താൻ നിർദ്ദേശിച്ചത്.' ഐടി മന്ത്രാലയ വക്താക്കൾ സൂചിപ്പിക്കുന്നു.
ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറോ ഉപഭോക്താവോ ചെയ്യുന്ന വാർത്തയുടെയോ ഉള്ളടക്കത്തിന്റെയോ പേരിൽ പരാതി ലഭിച്ചാൽ ഐടി ചട്ടമനുസരിച്ച് രൂപീകരിക്കുന്ന ഇന്റർ ഡിപാർട്ട്‌മെന്റൽ കമ്മിറ്റി അത് പരിശോധിക്കും. അവർക്ക് അതിന്മേൽ സർക്കാരിനോട് നടപടിക്ക് ശുപാർശ ചെയ്യാൻ കഴിയും. ഉള്ളടക്കം മാറ്റാനും പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തോടൊപ്പം അറിയിപ്പ് നൽകാനും ശുപാർശ ചെയ്യാം. സർക്കാരിന് ഇക്കാര്യം ബോദ്ധ്യമായാൽ നടപടിയും എടുക്കാം.
അക്കൗണ്ട് മുഴുവനായി ബ്‌ളോക്ക് ചെയ്യാൻ കഴിയില്ല. പരാതിക്ക് കാരണമായ കണ്ടന്റ് മാത്രമേ നീക്കാൻ കഴിയൂ. പരാതിക്ക് പുറമേ വാർത്താവിതരണ മന്ത്രാലയം നേരിട്ട് കൈമാറുന്ന വിഷയങ്ങളും കമ്മിറ്റിയുടെ പരിഗണനയിൽ വരാൻ വ്യവസ്ഥയുണ്ട്. ഐടി നിയമത്തിലെ സെക്ഷൻ 69എ പ്രകാരം ബ്‌ളോക്ക് ചെയ്യാനുള്ള അധികാരം ഐടി മന്ത്രാലയത്തിന് പുറമേ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും നൽകണമെന്നും ഒപ്പം ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾക്കും നൽകാൻ ആലോചനയുണ്ട്. ഇക്കാര്യത്തിൽ മന്ത്രാലയങ്ങൾ പ്രതികരണം നടത്തിയിട്ടില്ല.
ഐടി ചട്ടമനുസരിച്ച് ഒരു കണ്ടന്റ് നീക്കം ചെയ്‌താൽ അത് 180 ദിവസത്തേക്ക് കമ്പനികൾ സൂക്ഷിച്ചുവയ്‌ക്കണം. ഇതോടൊപ്പം മറ്റേതെങ്കിലും നിയമപ്രകാരം ഇതിൽ കൂടുതൽ കാലം ഉള്ളടക്കം സൂക്ഷിച്ച് വയ്‌ക്കണമെങ്കിൽ അതും ഭേദഗതിയിൽ ഉൾപ്പെടുത്തും.