'ഡിക്യുവിനെ വിളിച്ചു ചോദിക്കട്ടെ?'; തന്നെ ഒതുക്കിയെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കലക്കൻ മറുപടിയുമായി ടൊവിനോ

Tuesday 31 March 2026 1:00 PM IST

ദുൽഖ‌ർ സൽമാനുമായി അസ്വാരസ്യങ്ങളുണ്ടോയെന്ന തമിഴ് മാദ്ധ്യമപ്രവർത്തകന്റെ അപ്രതീക്ഷിത ചോദ്യത്തിന് ചുട്ട മറുപടിയുമായി ടൊവിനോ തോമസ്. 'ലോക' സിനിമയുടെ അണിയറപ്രവർത്തകർ ടൊവിനോയെ മനഃപൂർവം ഒതുക്കിയതാണോ എന്ന തരത്തിലുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾക്കാണ് താരം മറുപടി നൽകിയത്. ചെന്നൈയിൽ തന്റെ പുതിയ ചിത്രമായ 'പള്ളിച്ചട്ടമ്പി'യുടെ പ്രമോഷന് എത്തിയതായിരുന്നു ടൊവിനോ.

'ലോക' എന്ന സിനിമയുടെ ഒന്നാം ഭാഗം വലിയ വിജയമായിരുന്നു. എന്നാൽ സിനിമയുടെ പ്രമോഷൻ സമയത്തോ അഭിമുഖങ്ങളിലോ ആരും ടൊവിനോയെ കുറിച്ച് സംസാരിച്ചില്ല. ദുൽഖർ സൽമാനും സിനിമയുടെ ടീമും ചേർന്ന് ടൊവിനോയെ ഒതുക്കുകയാണോ എന്നായിരുന്നു തമിഴ് മാദ്ധ്യമപ്രവർത്തകന്റെ സംശയം. ചോദ്യം കേട്ട പാടെ പൊട്ടിച്ചിരിച്ച ടൊവിനോ, തമിഴ് സ്റ്റൈലിൽ തന്നെ കലക്കൻ മറുപടിയും കൊടുത്തു.

'ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയത് ദുൽഖറിന്റെ 'തീവ്രം' എന്ന സിനിമയിലാണ്. പിന്നീട് 'എബിസിഡി'യിൽ അദ്ദേഹത്തിന്റെ വില്ലനായി. അന്ന് മുതൽ ഇന്ന് വരെ ഡിക്യു എന്നോട് വളരെ സ്വീറ്റ് ആയിട്ടാണ് പെരുമാറിയിട്ടുള്ളത്. നലസ്‌ലിൻ സഹോദരനെപ്പോലെയാണ്. ഇപ്പോൾ നിങ്ങൾ പറഞ്ഞത് കേട്ടാൽ 'ലോക' ടീം എല്ലാവരും കൂടി ഇരുന്ന് ചിരിക്കും'- ടൊവിനോ പറയുന്നു.

തങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കാൻ വേണമെങ്കിൽ വാട്സാപ്പ് ചാറ്റ് കാണിച്ചുതരാമെന്നും ടൊവിനോ തമാശരൂപേണ പറഞ്ഞു. 'വെളിയിലിരുന്ന് ഇത്തരം ഗോസിപ്പുകൾ പടച്ചുവിടാൻ എളുപ്പമാണ്. 'ലോക' സിനിമയുടെ പ്രമോഷനായി എന്നെ ദുബായിലേക്ക് വിളിപ്പിച്ചത് ദുൽഖറാണ്. ടിക്കറ്റ് ബുക്ക് ചെയ്തതും എന്നെ അവിടെ താമസിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ഇത്തരം കഥകൾ എവിടെ നിന്നാണ് വരുന്നത്?- താരം ചോദിച്ചു. 'ലോക' രണ്ടാം ഭാഗത്തിന്റെ പണികൾ നടക്കുകയാണെന്നും സിനിമ റിലീസ് ചെയ്യുമ്പോൾ എല്ലാവരും ചെന്നൈയിൽ വരുമെന്നും അന്ന് അവരോട് നേരിട്ട് ഇക്കാര്യം ചോദിക്കാമെന്നും പറഞ്ഞാണ് ടൊവിനോ സംസാരം അവസാനിപ്പിച്ചത്.