സ്റ്റാലിനെ തടഞ്ഞ് ഇലക്ഷൻ സ്ക്വാഡിന്റെ പരിശോധന, തിരുവാരൂരിൽ പ്രചാരണം തുടങ്ങി സ്റ്റാലിൻ

Wednesday 01 April 2026 12:58 AM IST

ചെന്നൈ: ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവാരൂർ ജില്ലയിലേക്ക് പോകുന്നതിനിടെ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ സ്റ്റാലിന്റെ വാഹനം തിരഞ്ഞെടുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് തടഞ്ഞുനിർത്തി പരിശോധിച്ചു.

ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ മുഖ്യമന്ത്രി വാഹനത്തിൽ ഇരിക്കുന്നതായി ഡി.എം.കെ പുറത്തുവിട്ട വീഡിയോ ക്ലിപ്പിൽ കാണാം.

ഹ്രസ്വ പരിശോധനയ്ക്ക് ശേഷം, സ്റ്റാലിന് യാത്ര പുനരാരംഭിക്കാൻ അനുവാദം നൽകി.

രാത്രി നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിച്ചു. എസ്.‌ഡി.പി.ഐ സ്ഥാനാർത്ഥി നെല്ലായി മുബാറക്ക് ഉൾപ്പെടെയുള്ളവർ സ്റ്റാലിനുമായി വേദി പങ്കിട്ടു. വൻജനാവലിയാണ് സമ്മേളനത്തിന് എത്തിയത്.

‌തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 23 ന് നടക്കും.

ഇതുവരെ പിടികൂടിയത് 273.71 കോടി രൂപ

നിയമസഭാ മണ്ഡലങ്ങളിൽ വിന്യസിച്ചിരിക്കുന്ന ഇലക്ഷൻ സ്ക്വാഡ് ഇതുവരെ 273.71 കോടി രൂപ പിടിച്ചെടുത്തു, ഇതിൽ 44.89 കോടി രൂപ പണവും 116.07 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവും 93 ലക്ഷം രൂപയുടെ മദ്യവും ഉൾപ്പെടുന്നു.