മുംബയിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്, റിട്ട. ഉദ്യോഗസ്ഥന്റെ 1.57 കോടി രൂപ തട്ടിയെടുത്തു

Wednesday 01 April 2026 1:02 AM IST

മുംബയ്: രാജ്യത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. മുംബയ് അന്ധേരി സ്വദേശിയായ റിട്ട. ഉദ്യോഗസ്ഥനെ കബളിപ്പിച്ച് തട്ടിയെടുത്ത് 1.57 കോടി രൂപ. 25 ദിവസമാണ് 69കാരനെ സൈബർ കുറ്റവാളികൾ ബന്ദിയാക്കിയത്. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ അശോക് പാൽ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ക്രിമിനൽ കേസുണ്ടെന്ന്

ഭീഷണി

2025 ഡിസംബർ 6നാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് 69കാരന് കോൾ വരുന്നത്. മൊബൈൽ നമ്പറിൽ നിന്ന് ആക്ഷേപകരമായ എം.എം.എസ് സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ബാന്ദ്ര ക്രൈം ബ്രാഞ്ചിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സഞ്ജയ് കുമാർ ഗുപ്ത എന്ന് പരിചയപ്പെടുത്തിയയാൾ അറിയിച്ചു. തുടർന്ന് പ്രദീപ് സാവന്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട ഒരാൾക്ക് കോൾ കൈമാറി. 69കാരന് ബിസിനസുകാരനായ നരേഷ് ഗോയലുമായി ബന്ധമുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്നും പറഞ്ഞു.

ചീഫ് ജസ്റ്റിസിന്റെ പേരും

ഇരയെ ഭീഷണിപ്പെടുത്താനും വിശ്വാസ്യത വരുത്താനും മുൻ ചീഫ് ജസ്റ്റിസിന്റെ പേര് ഉപയോഗിച്ചു. വീഡിയോ കോളിലൂടെ വ്യാജ കോടതി മുറി സൃഷ്ടിച്ച് വാദം കേൾക്കലും നടത്തി. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഉടൻ അറസ്റ്റും നിയമപരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. വെരിഫിക്കഷനുവേണ്ടി സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ടുകൾ, സേവിംഗ്സ് എന്നിവയുൾപ്പെടെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. മാനസിക സമ്മർദ്ദത്തിലായ അദ്ദേഹം 2025 ഡിസംബർ 8 നും കഴിഞ്ഞ ജനുവരി 3നും ഇടയിൽ ഒന്നിലധികം ഇടപാടുകളിലായി 1.57 കോടി രൂപ കൈമാറി. തട്ടിപ്പുകാർ ബന്ധപ്പെടാതെ വന്നതോടെ സംശയമുണ്ടായി. തുടർന്ന് കുടുംബാംഗങ്ങളോട് പറഞ്ഞശേഷം സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു.

അശോകിലേക്ക്

പണം ആദ്യം ട്രാൻസ്ഫർ ചെയ്തത് അശോക് പാലിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ്. ചോദ്യം ചെയ്യലിൽ സൈബർ കുറ്റവാളികൾക്ക് തന്റെ അക്കൗണ്ട് ഉപയോഗിക്കാൻ നൽകിയതായി അയാൾ സമ്മതിച്ചു. തുടർന്ന് അശോകിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടിപ്പ് ശൃംഖലയിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ശ്രമങ്ങൾ തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.