ആർട്ടെമിസ് 2: കൗണ്ട് ഡൗൺ ആരംഭിച്ചു

Wednesday 01 April 2026 1:44 AM IST

വാഷിംഗ്ടൺ: 50 വർഷത്തിലധികം നീണ്ട കാത്തിരിപ്പിന് കാത്തിരിപ്പിന് വിരാമം. നാസയുടെ ചരിത്രദൗത്യമായ ആർട്ടെമിസ് 2ന്റെ വിക്ഷേപണത്തിന് കൗണ്ട്ഡൗൺ ആരംഭിച്ചു. കെന്നഡി സ്‌പേസ് സെന്ററിൽനിന്ന് ബുധനാഴ്ച വൈകിട്ട് 6.24ന് ( ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 3.54 )​ വിക്ഷേപിക്കും. 1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യൻ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പോകുന്നത്. മനുഷ്യൻ നാളിതുവരെ സഞ്ചരിച്ചതിൽ വച്ച് ഏറ്റവും ദൂരേക്കുള്ള യാത്രയും ഇതുതന്നെ.

നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റും ഓറിയോൺ പേടകവും സംയുക്തമായുള്ള ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്. ഭാവിയിൽ ചന്ദ്രനിലിറങ്ങാൻ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിച്ച് ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം. യാത്രികർ ചന്ദ്രനിലിറങ്ങില്ല. പത്ത് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ അവർ ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് മടങ്ങും. കാലാവസ്ഥാ തടസങ്ങളോ സാങ്കേതിക പ്രശ്നങ്ങളോ നേരിടുകയാണെങ്കിൽ, വിക്ഷേപണം തൊട്ടടുത്ത ദിവസങ്ങളിലേക്ക് മാറ്റിവയ്ക്കാൻ സാദ്ധ്യതയുണ്ട്.

 നാല് ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെട്ട സംഘമാണ് ആർട്ടെമിസ് 2 ദൗത്യം നയിക്കുന്നത്.

 റീഡ് വൈസ്മാൻ കമാൻഡറായും വിക്ടർ ഗ്ലോവർ പൈലറ്റായും സേവനമനുഷ്ഠിക്കുന്നു.

 മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, കനേഡിയൻ സ്പേസ് ഏജൻസി ബഹിരാകാശ സഞ്ചാരി ജെറമി ഹാൻസൻ എന്നിവരും സംഘത്തിലുണ്ട്.

 ചന്ദ്രന്റെ പരിസരത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതയാണ് ക്രിസ്റ്റീന കോച്ച്.

 ചാന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയാണ് ജെറമി ഹാൻസൻ

അപകടം നിറഞ്ഞ തിരിച്ചിറക്കം

ആർട്ടെമിസ് ദൗത്യത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഘട്ടമാണ് തിരിച്ചിറക്കം. മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗത്തിലാണ് ഓറിയോൺ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. സൂര്യന്റെ ഉപരിതലത്തിലെ താപനിലയുടെ ഏകദേശം പകുതിയോളം വരുന്ന 2,760 ഡിഗ്രി സെൽഷ്യസ് താപത്തെ പ്രതിരോധിക്കാൻ പേടകത്തിന്റെ താപകവചത്തിന് സാധിക്കണം. ഈ ഘട്ടം അതിജീവിക്കുന്നതോടെ പാരച്യൂട്ടുകളുടെ സഹായത്തോടെ പസിഫിക് സമുദ്രത്തിൽ പേടകം വന്നിറങ്ങും.

നാസയുടെ സെൻഡ് യുവർ നെയിം ടു ദി മൂൺ ക്യാമ്പയിനിലൂടെ ശേഖരിച്ച ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം ആളുകളുടെ പേരുകൾ അടങ്ങിയ ഡിജിറ്റൽ ആർക്കെെവും സംഘം കൊണ്ടുപോവുന്നുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തിൽ സാധാരണക്കാരെയും പങ്കാളികളാക്കുക എന്ന നാസയുടെ ലക്ഷ്യത്തിന്റെ ഭാ​ഗമാണിത്.