വേനൽ കടുത്തു കൃഷിയിടം ലക്ഷ്യമിട്ട് വന്യമൃഗങ്ങൾ
കിളിമാനൂർ: തരിശുരഹിത കേരളത്തിനായി ത്രിതല പഞ്ചായത്തുകളും കൃഷി വകുപ്പുകളും കിണഞ്ഞ് പരിശ്രമിക്കുമ്പോൾ വന്യമൃഗങ്ങൾ കാരണം കർഷകർ ഭൂമി തരിശിടുന്ന അവസ്ഥയിലാണ്. ലോണെടുത്തും,പണയം വച്ചും, കടം വാങ്ങിയുമൊക്കെ കൃഷി ചെയ്ത കർഷകർ ഇപ്പോൾ കടക്കെണിയിലാണ്.
നെല്ല് ഉൾപ്പെടെയുള്ള വിളകളെല്ലാം കാട്ടു പന്നികൾ നശിപ്പിച്ചു. കതിരായ നെല്ലുകളാണ് കൂട്ടത്തോടെയെത്തുന്ന പന്നികൾ നശിപ്പിക്കുന്നു. കൂടാതെ വയൽ വരമ്പുകൾ കുത്തി നശിപ്പിക്കുന്നതും പതിവാണ്. വയലുകളിൽ മാത്രമല്ല മരിച്ചീനി,വാഴ,ചേന,ചേമ്പ് തുടങ്ങി എല്ലാ വിളകളും കാട്ടുപന്നികൾ നശിപ്പിക്കുന്നുണ്ട്. കാർഷിക നഷ്ടത്തിന് കൃഷി ഓഫീസിൽ പരാതി നൽകിയാലും ഫലമൊന്നുമില്ലെന്ന് കർഷകർ പറയുന്നു.
പഞ്ചായത്ത് തലത്തിൽ കാട്ടുപന്നി ശല്യം കൂടിയ പ്രദേശങ്ങളിൽ ഫോറസ്റ്റ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ നടപടി സ്വീകരിച്ചെങ്കിലും ഒന്ന് രണ്ട് ദിനങ്ങളിൽ ഇത് നടപ്പിലാക്കി. പിന്നീടത് നിറുത്തലാക്കിയെന്നാണ് ആക്ഷേപം.
പൊറുതിമുട്ടി കർഷകർ
കൃഷി ചെയ്യാൻ ലോൺ എടുക്കുന്നത് കൂടാതെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ കയറാതിരിക്കാൻ കമ്പിവേലി, സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ളവ സ്ഥാപിക്കാനും ഇപ്പോൾ പൈസ മുടക്കണം. സാധാരണ കർഷകന് ഇത് അപ്രാപ്യമാണ്. ഈ സാഹചര്യത്തിൽ കൃഷി ഭൂമി തരിശിടാനെ കർഷകന് നിർവാഹമുള്ളു.
കൂട്ടിന് കുരങ്ങും
പന്നി ശല്യത്തിന് പിന്നാലെ കുരങ്ങ് ശല്യവും കുറവല്ല. വേനൽകടുത്തതോടെ വനത്തിൽ വെള്ളവും ഭക്ഷണവും കിട്ടാത്തതും നാട്ടിൽ ചക്ക, മാങ്ങ എന്നിവയുടെ സീസണും ആയതോടെ കുരങ്ങുകൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുകയാണ്. പാകമായ വാഴക്കുലകൾ ഒരുനിമിഷം കൊണ്ട് ഇക്കൂട്ടർ തീർക്കും. തെങ്ങിൽ കയറി വെള്ളയ്ക്ക ഉൾപ്പെടെ നശിപ്പിക്കും. വീടിനു മുകളിലെ ഓടുകൾ എറിഞ്ഞുടയ്ക്കുക, പൈപ്പ് ലൈൻ വലിച്ചു പൊട്ടിക്കുക, വാട്ടർ ടാങ്കിൽ ഇറങ്ങുക, തുണികൾ നശിപ്പിക്കുക തുടങ്ങി പ്രവർത്തികൾ കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്.
** വേനൽ ആയതോടെ കാട്ടുപോത്ത്, മയിൽ, കുരങ്ങ്, കാട്ടുപന്നി തുടങ്ങി മിക്ക മൃഗങ്ങളും നാട്ടിൽ തന്നെയാണ്.