വേനലിൽ വെന്തുരുകി കർഷകർ
പാലോട്: വേനൽ കടുത്തതോടെ നൂറുമേനി വിളവ് സ്വപ്നം കണ്ട പെരിങ്ങമ്മല പാടശേഖര സമിതിയിലെ കർഷകർ ദുരിതത്തിൽ. കുംഭമാസ വരവിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പാടശേഖരം വറ്റി വരണ്ടു തുടങ്ങി. പകുതിയിലധികം വയലുകളും കരിഞ്ഞുണങ്ങിയ നിലയിലാണ്. കൃഷി ആവശ്യത്തിനായി ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ഏലാതലക്കുളം കാഴ്ചയായി മാത്രം അവശേഷിക്കുന്നു. ഇതിൽനിന്ന് ഒരു തുള്ളി വെള്ളം പോലും വയലുകളിലേക്കെത്തുന്നില്ല. കൈത്തോടുകളിലൂടെ ഒഴുകുന്ന ചെറിയ നീരൊഴുക്കിനെ പാടത്തെത്തിക്കാൻ കഷ്ടപ്പെടുകയാണ് കർഷകർ. ഇതൊന്നും അധികാരികൾ കണ്ട ഭാവം നടിക്കുന്നുമില്ല. പെരിങ്ങമ്മല കട്ടയ്ക്കാൽ മുതൽ പ്ലാമൂട് പുള്ളിപച്ച വരെയുള്ള ഏലായായിരുന്നു പെരിങ്ങമ്മല പാടശേഖരം. നിലവിൽ നാല്പതോളം കർഷകരാണ് ഇവിടെ കൃഷിചെയ്തിരുന്നത്. ഇവർക്ക് കൃഷിയിൽ നിന്നുള്ള മിച്ചം നഷ്ടങ്ങൾ മാത്രമാണ്. സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ള സഹായങ്ങൾ ഈ പാവങ്ങൾക്ക് ലഭിക്കുന്നില്ല.
വന്യമൃഗ ശല്യം രൂക്ഷം
ജലക്ഷാമം രൂക്ഷമായപ്പോഴും വിവിധ മാർഗ്ഗങ്ങളിലൂടെ ജലമെത്തിച്ച് കൃഷി ചെയ്തെങ്കിലും വിളവെടുക്കുന്നത് കാട്ടുപന്നിയാണെന്നുമാത്രം. ബിജുകുമാർ,സത്യ കുമാർ,കൃഷ്ണൻ നായർ,ആൽഫ സെബാസ്ത്യൻ,വിനോദ് രവീന്ദ്രൻ തുടങ്ങി പത്തോളം കർഷകരാണ് പാടശേഖരത്തിൽ കൃഷിയിറക്കിയത്. ഇവരുടെ കൃഷിയിടങ്ങളിൽ കർഷകർ ഊഴം അനുസരിച്ച് രാത്രി കാവൽ ഇരിക്കുമെങ്കിലും പുലർച്ചെ ഇവർ വീടുകളിലേക്ക് മടങ്ങുമ്പോൾ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ നെൽപ്പാടം പൂർണമായും നശിപ്പിക്കും. പാടത്ത് സംരക്ഷണവേലി സ്ഥാപിക്കണമെന്നും വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണത്തിനായി സൗരവേലി സ്ഥാപിക്കണമെന്ന ആവശ്യമുമായി ത്രിതല പഞ്ചായത്ത് അധികാരികൾക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് പാടശേഖര സമിതി.
ജലമെത്തിക്കണം
വയലിലേക്ക് ആവശ്യമായ വെള്ളത്തിന് കുളം നിർമ്മിച്ചെങ്കിലും മോട്ടോർ സ്ഥാപിക്കാത്തതിനാൽ വെള്ളമെടുക്കാൻ കഴിയുന്നില്ല. ഇക്കാര്യത്തിൽ ലക്ഷങ്ങളാണ് നഷ്ടം വരുത്തിയത്. അടിയന്തരമായി മോട്ടോർ സ്ഥാപിച്ച് വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണം.
യന്ത്രങ്ങൾ വാങ്ങി നൽകണം
പെരിങ്ങമ്മല പാടശേഖരത്തിനായി ആധുനിക രീതിയിലുള്ള കാർഷിക ഉപകരണങ്ങൾ വാങ്ങി നൽകണം. 95 ലക്ഷം രൂപയോളം ചെലവഴിച്ച് വാങ്ങിയ കാർഷിക ഉപകരണങ്ങൾ പല സ്ഥലങ്ങളിലായി തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.