പെറ്റ് ഷോപ്പിൽ സ്ത്രീയെ ആക്രമിച്ച പ്രതിയ്ക്ക് 7വർഷം തടവും പിഴയും
കായംകുളം:പെറ്റ്ഷോപ്പിൽ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിയ്ക്ക് 7വർഷം തടവും പിഴയും വിധിച്ച് കോടതി. കരുനാഗപ്പള്ളി ആദിനാട് പുന്നക്കുളം ദാറുൽ സലാം വീട്ടിൽ ഫൈസൽ (39)നെയാണ് മാവേലിക്കര അസി.സെഷൻസ് ജഡ്ജ് അമ്പിളി ചന്ദ്രൻ ശിക്ഷിച്ചത്. 2018 ഫെബ്രുവരി 6 നായിരുന്നു കേസിനാസ്പദമായ സംഭവം.അജന്താ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ഹെവൻസ് പെറ്റ്സ് അക്വേറിയം ഷോപ്പിൽ അതിക്രമിച്ച് കയറി കായംകുളം കണ്ണമ്പളളി പട്ടാണിപ്പറമ്പിൽ ചിറയിൽ വീട്ടിൽ ശ്രീജയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സാധനങ്ങൾ വാടകയ്ക്ക് എടുത്തിട്ട് വാടക നൽകാനോ സാധനങ്ങൾ തിരികെ നൽകാനോ തയ്യാറാകാത്തത് ശ്രീജയുടെ ഭർത്താവ് ചോദിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്. വിവിധ വകുപ്പുകളിലായി 6 വർഷം കഠിനതടവിനും ഒരു വർഷം സാധാരണ തടവിനും 20,000 രൂപ പിഴയ്ക്കുമാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം 10 മാസം കഠിനതടവും 2 മാസം സാധാരണ തടവും അനുഭവിയ്ക്കണം. കായംകുളം എസ്.ഐയായിരുന്ന രാജൻ ബാബു രജിസ്റ്റർ ചെയ്ത് എൻ.രാജേന്ദ്രൻ കുറ്റപത്രം സമർപ്പിച്ച കേസിൽ എസ്.ഐ.ഗോപാലകൃഷ്ണൻ,ഗ്രേഡ് എ.എസ്.ഐ ശ്രീദേവി എന്നിവരും പ്രോസിക്യുഷന് വേണ്ടി പി.സന്തോഷ് കുമാർ , ഇ. നാസറുദ്ദീൻ,പി.വി സന്തോഷ് കുമാർ,എസ്. സജികുമാർ ,ജി. ഉണ്ണികൃഷ്ണൻ എന്നിവരും ഹാജരായി. 14 സാക്ഷികളെ വിസ്തരിച്ചു. ഗ്രേഡ് എ.എസ്.ഐ ജയന്തി, സിവിൽ പൊലീസ് ഓഫീസർ ദിലീപ്കുമാർ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.