വടക്കൻ മേഖലയിലെ 'ചുവപ്പ് ' മാറ്റാനാകുമോ...?
തൃശൂർ: തൃശൂരിന്റെ വടക്കൻ മേഖല വർഷങ്ങളായി കൈയടക്കിയ ചുവപ്പിന്റെ നിറം മങ്ങുമോയെന്നാണ് ഇത്തവണ എവരും ഉറ്റുനോക്കുന്നത്. എൽ.ഡി.എഫ് ഉറച്ച മണ്ഡലമെന്ന് വിശ്വസിക്കുന്ന വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം എന്നിവിടങ്ങളിൽ ഇത്തവണ വിള്ളലുണ്ടായാൽ ജില്ലയിൽ അതിന്റെ അടിയൊഴുക്ക് ഉണ്ടാകും. 2016ലെ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് 2021ൽ ലഭിക്കാതിരുന്ന എൻ.ഡി.എ ഇത്തവണ മൂന്നു മണ്ഡലങ്ങളിൽ 30,000ന് മുകളിൽ വോട്ട് പിടിച്ച് ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ്.
ചേലക്കര
ചേലക്കരയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജില്ലയിലെ റെക്കാഡ് ഭൂരിപക്ഷം നേടിയെങ്കിൽ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ അതിനായില്ല. എങ്കിലും വിജയം കൈവിട്ടില്ല. അതിനാൽ ഇത്തവണയും ചേലക്കര ചുവന്നു തന്നെയിരിക്കുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. അതേസമയം, ഇത്തവണ അട്ടിമറി ഉണ്ടാകുമെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു. എൽ.ഡി.എഫിനായി സിറ്റിംഗ് എം.എൽ.എ യു.ആർ.പ്രദീപ് ഇറങ്ങുമ്പോൾ യു.ഡി.എഫിനായി ശിവൻ വീട്ടിക്കുന്നും എൻ.ഡി.എയ്ക്കായി കെ.ബാലകൃഷ്ണനുമാണ് മത്സരരംഗത്ത്.
വടക്കാഞ്ചേരി
2021ൽ പിടിച്ചെടുത്ത വടക്കാഞ്ചേരി നിലനിറുത്തുകയെന്ന ദൗത്യമാണ് എൽ.ഡി.എഫിലെ സേവ്യർ ചിറ്റിലപ്പിള്ളിക്ക്. എന്നാൽ, ഇത്തവണ യുവപോരാളിയായ പി.എൻ.വൈശാഖിനെ രംഗത്തിറക്കി പഴയ പ്രതാപത്തിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ബി.ജെ.പിയുടെ തീപ്പൊരി പ്രാസംഗികനും തുടർച്ചായി മൂന്നാംതവണ മത്സരിക്കുന്നയാളുമായ അഡ്വ.ഉല്ലാസ് ബാബുവിലാണ് എൻ.ഡി.എയുടെ പ്രതീക്ഷ.
കുന്നംകുളം
കുറച്ച് കാലമായി എൽ.ഡി.എഫിന്റെ ശക്തമായ മണ്ഡലമാണ് കുന്നംകുളം. എൽ.ഡി.എഫിലെ എ.സി.മൊയ്തീന് എതിരാളിയായി യു.ഡി.എഫിലെ പി.ടി.അജയ്‌മോഹനാണ് രംഗത്തുള്ളത്. യുവത്വത്തിന്റെ പ്രസരിപ്പുമായി ബി.ഡി.ജെ.എസ് നോർത്ത് ജില്ലാ പ്രസിഡന്റ് കെ.ആർ.റെജിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
അടിയൊഴുക്കാകുക ഇവ
1. ഭരണവിരുദ്ധ വികാരം/ വികസന അനുകൂല വോട്ടുകൾ 2. സമുദായ വോട്ടുകൾ 3. ഗ്രൂപ്പ് സമവാക്യങ്ങളും പടലപ്പിണക്കങ്ങളും 4. ന്യൂജെൻ വോട്ടും അവരുടെ പ്രതീക്ഷകളും
എൽ.ഡി.എഫ് ഭൂരിപക്ഷം ഇങ്ങനെ
ചേലക്കര: 39,400 ഉപതിരഞ്ഞെടുപ്പ് 2024 : 12,021 കുന്നംകുളം: 26,631 വടക്കാഞ്ചേരി: 15,168.