സംഭരണം തുടങ്ങി, സ്പീഡ് പോരാ...

Wednesday 01 April 2026 11:42 PM IST

ആലപ്പുഴ: ദിവസങ്ങൾ നീണ്ട പ്രതിസന്ധിയ്ക്കൊടുവിൽ കുട്ടനാട്ടിൽ നെല്ല് സംഭരണം ആരംഭിച്ചെങ്കിലും ഇഴഞ്ഞു നീങ്ങുന്നു. മുന്നൂറ് ലോഡോളം നെല്ല് വിവിധ പാടങ്ങളിൽ കെട്ടികിടക്കുന്ന കുട്ടനാട്ടിലെ കായൽ നിലങ്ങളിൽ നിന്ന് ഇന്നലെ പകൽ പത്ത് ലോഡോളം നെല്ലാണ് മില്ലുകാരെറ്റെടുത്തത്. വെളിയനാട് കൃഷി ഭവൻ പരിധിയിലെ കാട്ടൂർ ഭാഗം 60 ഏക്കറിൽ സംഭരണത്തിന് വിസമ്മതിച്ച് രണ്ടാഴ്ചയായി തൈപ്പറമ്പ് വടക്ക്, തെക്ക് പാടങ്ങളിൽ കിടന്ന 5 ലോഡോളം നെല്ല് ഇന്നലെ ഏറ്രെടുത്തു.

നാലര കിലോ കിഴിവിനാണ് തൈപ്പറമ്പ് വടക്ക് പാടത്തെ നെല്ലെടുത്തത്. തെപ്പറമ്പ് തെക്കിൽ 5 കിലോയാണ് കിഴിവ് ഈടാക്കിയത്. അഞ്ചുലോഡ് നെല്ല് കൊണ്ടുപോയെങ്കിലും ഇനിയും 12 ലോഡ് നെല്ലോളം ഇവിടെ ശേഷിക്കുന്നുണ്ട്. തരിശ് കിടന്ന നെടുമുടി മണപ്ര വടക്ക് പാടത്ത് കൃഷിയിറക്കി നെല്ലേറ്റെടുക്കാൻ മില്ലുകാർ കൂട്ടാക്കാതെ പ്രതിസന്ധിയിലായ അനിൽകുമാറിന്റെ രണ്ട് ലോഡ് നെല്ലും ഇന്നലെ തൂക്കി ചാക്കിലാക്കി.

നെടുമുടി കൃഷി ഭവൻ പരിധിയിലെ 28 ഏക്കറോളം വരുന്ന മണപ്ര വടക്ക് പാടമാണ് അനിൽകുമാർ ആറുലക്ഷത്തോളം രൂപ ചെലവാക്കി കൃഷിയിറക്കിയത്. 10 കിലോ വീതം കിഴിവിനു പുറമേ ചാക്കുവാങ്ങി നെല്ല് നിറച്ച് തൂക്കി നൽകുകയും വേണമെന്ന മില്ലുകാരുടെ നിലപാട് അംഗീകരിക്കാൻ അനിൽകുമാർ തയ്യാറാകാതിരുന്നതാണ് സംഭരണത്തിന് തടസമായത്. തുടർന്ന് രണ്ടാഴ്ചയായി പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ല് പ്രതിഷേധം ശക്തമായപ്പോൾ പാഡി മാർക്കറ്റ് ഓഫീസിൽ നിന്ന് മറ്രൊരു മില്ലിനെ നിയോഗിച്ചതാണ് നെല്ലേറ്രെടുക്കാൻ സഹായകമായത്.

കെട്ടിക്കിടക്കുന്നത് 300 ലോഡ് നെല്ല്

 പറമ്പടി പൊന്നാമ്പാക്ക, തൈപ്പറമ്പ് തെക്ക്, കേറാൻമൂല, പൂച്ചാൽ പാടങ്ങളിൽ ലോഡ് കണക്കിന് നെല്ലാണ് കെട്ടിക്കിടക്കുന്നതയ്

 തുരുത്തിപ്പാടത്തെ നാലു ലോഡ് നെല്ല് മാത്രമാണ് മില്ലുകാരേറ്രെടുത്തത്. മൂന്നുലോഡ് നെല്ല് ഇനിയും ഇവിടെ കിടപ്പുണ്ട്

 നെല്ല് സംഭരിക്കാനുള്ള അസൗകര്യവും തൊഴിലാളിക്ഷാമവും പറഞ്ഞാണ് മില്ലുകാരുടെ നിസഹകരണം

 സംഭരണത്തിൽ ഭരണ,പ്രതിപക്ഷ ഭേദമില്ലാതെ ശക്തമായ സമ്മർദ്ദമാണ് സപ്ളൈകോയ്ക്കും പാഡി ഓഫീസിനുമുണ്ടാകുന്നത്

നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചതായി മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയെങ്കിലും പാടങ്ങളിൽ നിന്ന് നെല്ല് കയറിപോകാത്തതും പി.ആർ.എസ് വായ്പയായി നെല്ലിന്റെ വില നൽകാൻ ബാങ്കുകളിൽ പണമില്ലാത്തതും പ്രതിസന്ധിയാണ്

- കർഷകർ