ആനനീരാട്ടും സെൽഫിത്തിരക്കും: പഴയ കൊച്ചിൻ പാലം 'ആനത്തറി'
ചെറുതുരുത്തി: കാലപ്പഴക്കത്താൽ ഗതാഗതം നിരോധിച്ച ഭാരതപ്പുഴയിലെ പഴയ കൊച്ചിൻ പാലം ഗജവീരന്മാരുടെ വിശ്രമത്താവളമാകുന്നു. കാൽനട യാത്രികർക്ക് മാത്രമായി പാലം തുറന്നിരുന്നെങ്കിലും പിന്നീട് ബലക്ഷയത്തെ തുടർന്ന് കെട്ടി അടച്ചതോടെ ഒരു ഭാഗം ആനകൾക്ക് വിശ്രമിക്കാനുള്ള 'തറി'യായി. ഒരേസമയം ഒന്നിൽ കൂടുതൽ ആനകളെയാണ് ഇവിടെ കെട്ടുന്നത്. തൃശൂർ - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ കൊച്ചിൻ പാലത്തിനോട് ചേർന്നാണ് ഈ പ്രദേശം. ഇവിടെ ആനകൾക്ക് ലഭിക്കുന്ന സൗകര്യങ്ങളാണ് പാപ്പാന്മാരെ ഇവിടേക്ക് ആകർഷിക്കുന്നത്. പഴയ പാലത്തോട് ചേർന്ന് ഏകദേശം 150 മീറ്ററോളം റോഡ് നിലനിൽക്കുന്നതിനാൽ ആനകളെ ലോറികളിൽ നിന്ന് ഇറക്കാനും തിരികെകയറ്റാനും എളുപ്പമാണ്. കൂടാതെ പാലത്തിന് സമീപമുള്ള കൂറ്റൻ മരങ്ങൾ കഠിനമായ വെയിലിൽ നിന്നും ആനകൾക്ക് സംരക്ഷണവും നൽകും. ഭാരതപ്പുഴയിലേക്ക് നേരിട്ടിറങ്ങാൻ പാലത്തിന് സമീപം പ്രത്യേക വഴിയുണ്ട്. ആനകൾക്ക് കുളിക്കാനും വെള്ളം കുടിക്കാനും കളിക്കാനും ഇതേറെ ഉപകരിക്കും. പാലത്തിനോട് ചേർന്നുള്ള ഭിത്തിയിൽ പാപ്പാന്മാർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഇടമുണ്ട്.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം
ഭാരതപ്പുഴ കാണാനെത്തുന്ന സഞ്ചാരികൾക്ക് ആനത്താവളം കാഴ്ചയുടെ വിരുന്നാണ്. ആനകൾക്കൊപ്പം സെൽഫിയെടുത്തും ഇഷ്ടഭക്ഷണം നൽകിയും സഞ്ചാരികൾ സമയം ചെലവഴിക്കുന്നു. ചിലപ്പോൾ ആനയെ കുളിപ്പിക്കാൻ സഹായിക്കാനും അവസരം ലഭിക്കാറുണ്ട്. ഗജവീരന്മാരുടെ നീരാട്ടും വിശ്രമവും ക്യാമറയിൽ പകർത്താൻ നിരവധി ഫോട്ടോഗ്രാഫർമാരും എത്താറുണ്ട്.