അറവുകാട് മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ അപകടക്കെണി​

Wednesday 01 April 2026 11:45 PM IST

അമ്പലപ്പുഴ: ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന പുന്നപ്ര മാർക്കറ്റ് ജംഗ്ഷൻ മുതൽ അറവുകാട് ക്ഷേത്രം വരെ അപകടങ്ങൾ പതിവായി​. പുന്നപ്രയിലെ അടിപ്പാത മുതൽ കിഴക്കുഭാഗത്തെ സർവ്വീസ് റോഡിലാണ് അപകടമുണ്ടാകുന്നത് .അടിപ്പാതയുടെ ഉയരത്തിൽ മണ്ണു നിറക്കുന്നതിനാതി സൈഡ് ഭി​ത്തി​ കെട്ടാതെ താത്കാലിക ഭിത്തിയാണ് ഇവിടെയുള്ളത്. വീതി തീരെ കുറഞ്ഞിരിക്കുന്നതിനാൽ ഒരു വാഹനത്തിന് മാത്രമെ കടന്നു പോകാനാവൂ. 4 മാസമായി ഇവിടെ നിർമ്മാണം നിലച്ചിരിക്കുകയാണ്. സ്വകാര്യ ബസുകളും, ലോറികളും, വലിയ വാഹനങ്ങളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്‌. അമിത വേഗതയിൽ വാഹനങ്ങൾ വരുമ്പോൾ കാറുകളും, ഇരുചക്രവാഹനങ്ങളും റോഡരുകിലേക്ക് ഒതുക്കേണ്ടി വരുന്നതും അപകടത്തിന് കാരണമാകുന്നു. ബുധനാഴ്ച പുലർച്ചെ വടക്കുഭാഗത്തു നിന്നും അമ്പലപ്പുഴ ഭാഗത്തേക്കു പോയ കാർ സൈഡിലേക്കൊതുക്കിയപ്പോൾ നിയന്ത്രണംതെറ്റി ഡിവൈഡറിൽ ഇടിച്ച് കാറിന്റെ മുൻഭാഗം തകർന്നു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. എത്രയും വേഗം ദേശീയ പാത നിർമ്മാണം വേഗത്തിലാക്കണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.