വിശ്വാസികളുടെ ഹർജിയിൽ ഹൈക്കോടതി, വീട്ടിൽ പ്രാർത്ഥന നടത്താം, സർക്കാർ ഇടപെടരുത്
ന്യൂഡൽഹി: 'വീട്ടിലെ പ്രാർത്ഥനാ യോഗങ്ങളെ വിലക്കുന്ന ഒരു നിയമവും ഈ രാജ്യത്തില്ല. വീട്ടിലെ പ്രാർത്ഥനയ്‌ക്കും, പ്രാർത്ഥനാ സംഗമത്തിനും പൊലീസിന്റെയോ മറ്റ് അധികൃതരുടെയോ മുൻകൂർ അനുമതി വാങ്ങേണ്ടതുമില്ല". ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രണ്ട് ക്രൈസ്‌തവർ സമർപ്പിച്ച ഹർജിയിൽ ഛത്തീസ്ഗഢ് ഹൈക്കോടതി സംസ്ഥാനത്തെ ബി.ജെ.പി സർക്കാരിനെ ഓർമ്മിപ്പിച്ചു. സ്വന്തം വീട്ടിൽ പ്രാർത്ഥനാ യോഗം നടത്തുന്നതിനെതിരെ തുടർച്ചയായി പൊലീസ് നോട്ടീസുകൾ നൽകുന്നുവെന്ന് ക്രൈസ്‌തവ വിശ്വാസികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിക്കാരുടെ സിവിൽ അവകാശങ്ങളിൽ പൊലീസ് ഇടപെടരുതെന്നും അന്വേഷണത്തിന്റെ പേരുപറഞ്ഞ് ഉപദ്രവിക്കരുതെന്നും ജസ്റ്റിസ് നരേഷ് കുമാർ ചന്ദ്രവൻശി നിർദ്ദേശിച്ചു. ശബ്‌ദ മലിനീകരണം, ക്രമസമാധാനപ്രശ്‌നം എന്നിവയുണ്ടെങ്കിൽ അധികൃതർക്ക് ഇടപെടാം.
നോട്ടീസുകൾ റദ്ദാക്കി
ഛത്തീസ്ഗഢ് നവാഗഡിലെ ഗോധ്ന ഗ്രാമത്തിൽ അടുത്തടുത്ത വീടുകളിൽ താമസിക്കുന്നവരാണ് ഹർജിക്കാർ. 2016 മുതൽ ഇരുവരും അവരുടെ വീട്ടിലെ ഒന്നാം നിലയിൽ പ്രയർ മീറ്രിംഗുകൾ നടത്തുന്നത് കോടതി പരിഗണിച്ചു. ഒരു വിധത്തിലുമുള്ള നിയമവിരുദ്ധ പ്രവൃത്തികളും അവിടെ നടക്കുന്നില്ലെന്ന് ഹർജിക്കാർ അറിയിച്ചു. നവാഗഡ് പൊലീസ് 2025 ഒക്ടോബർ 18, നവംബർ 22, കഴിഞ്ഞ ഫെബ്രുവരി 1 തീയതികളിൽ നോട്ടീസ് നൽകി. വീട്ടിൽ പ്രാർത്ഥനാ യോഗം നടത്തരുതെന്നാണ് നിർദ്ദേശം. ഗ്രാമപഞ്ചായത്ത് 'നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്' നൽകിയിരുന്നത്, ചില ശക്തികളുടെ സമ്മർദ്ദം കാരണം പിൻവലിച്ചുവെന്നും വാദിച്ചു. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും നടത്തുന്ന മതപരമായ പ്രാർത്ഥാ സംഗമത്തിൽ ഇടപെടരുതെന്ന് സർക്കാരിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു. വാദമുഖങ്ങൾ കേട്ട ഹൈക്കോടതി, പൊലീസ് നൽകിയ നോട്ടീസുകൾ റദ്ദാക്കി. പരാതിക്കാർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും, അവർ ജയിലിൽ കിടന്നിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചെങ്കിലും മുഖവിലയ്‌ക്കെടുത്തില്ല.