അനാവശ്യ വ്യവഹാരം: കേന്ദ്രത്തിന് 25000 രൂപ പിഴ
Thursday 02 April 2026 1:12 AM IST
കെട്ടികിടക്കുന്ന കേസുകളിലെ വലിയ വ്യവഹാരി സർക്കാർ
ന്യൂഡൽഹി: കേന്ദ്രസർക്കാർ അനാവശ്യ വ്യവഹാരം നടത്തുന്നുവെന്ന് വിമർശിച്ച സുപ്രീംകോടതി, 25000 രൂപ പിഴയുമിട്ടു. കെട്ടികിടക്കുന്ന കേസുകളിലെ വലിയ വ്യവഹാരി സർക്കാരാണെന്നും നിരീക്ഷിച്ചു. അനുമതിയില്ലാതെ 11 ദിവസം അവധിയെടുത്ത സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെ പിരിച്ചുവിട്ട നടപടി പഞ്ചാബ് ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ കേന്ദ്രം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച്. ഈവിഷയത്തിൽ കേന്ദ്രം സുപ്രീംകോടതിയെ എന്തിനാണ് സമീപിച്ചതെന്ന് മനസിലാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കി ഹർജി തള്ളി.