ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണ) ഭേദഗതി ബിൽ നിയമമായി
രാഷ്ട്രപതിയുടെ അംഗീകരിച്ചതോടെ വിജ്ഞാപനമിറക്കി
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ പാർലമെന്റിന്റെ ഇരുസഭകളും കടന്നിരുന്ന ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണ) ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം. ഇതോടെ, ബിൽ നിയമമായി. കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറക്കി. ട്രാൻഡ്ജെൻഡർ സ്വത്വം പേറുന്നയാളാണെന്ന് വ്യക്തി സ്വയം സാക്ഷ്യപ്പെടുത്തുന്നതിനെ ബില്ലിൽ അംഗീകരിച്ചിട്ടില്ല. ഇതടക്കം കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയിലെ വ്യവസ്ഥകൾക്കെതിരെ ഒരുവിഭാഗം ആക്ടിവിസ്റ്റുകൾ അടക്കം രംഗത്തുണ്ട്. സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. അതേസമയം, ട്രാൻസ്ജെൻഡർ ആണെന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റാൻ കഴിയുന്ന സാഹചര്യമൊരുങ്ങി. ജില്ലാ മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ ജില്ലാ മജിസ്ട്രേട്ടാകും ട്രാൻസ്ജെൻഡർ സ്വത്വം അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകുന്നത്. എല്ലാ തിരിച്ചറിയൽ രേഖകളിലും പേരുമാറ്റാൻ കഴിയും. സാമൂഹ്യ-സാംസ്‌കാരിക സ്വത്വങ്ങളായ കിന്നർ, ഹിജഡ, അരവാനി, ജോഗ്ത തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെ ട്രാൻസ്ജെൻഡർ വ്യക്തിയായി പരിഗണിക്കും. ജന്മനായുള്ള ഹോർമോൺ വ്യതിയാനങ്ങൾ, ലൈംഗിക സ്വഭാവ സവിശേഷതകൾ എന്നിവ നോക്കിയും ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന് തീരുമാനിക്കാം. ജൈവശാസ്ത്രപരമായ കാരണങ്ങളാലുണ്ടാകുന്ന കടുത്ത സാമൂഹിക ബഹിഷ്‌ക്കരണം നേരിടുന്നവർക്കാണ് ബില്ലിലൂടെ സംരക്ഷണമൊരുക്കുന്നത്. നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് പുന:സംഘടിപ്പിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. വ്യക്തികളെയും കുട്ടികളെയും തട്ടിക്കൊണ്ടു വന്ന് അംഗഭംഗം, ഷണ്ഡീകരണം എന്നിവ നടത്തി ട്രാൻസ്ജെൻഡർ എന്ന നിലയിലാക്കുന്നതിനെ കടുത്ത രീതിയിൽ കൈകാര്യം ചെയ്യാൻ വ്യവസ്ഥകളും ഉൾപ്പെടുത്തി.