ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി ക്രൂരമർദ്ദനം

Thursday 02 April 2026 2:13 AM IST

വിഴിഞ്ഞം: ഭക്ഷണം കഴിക്കാനെന്ന വ്യാജേന ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. വെങ്ങാനൂർ സ്വദേശി ആരോഷിനെ (18) ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേല്പിച്ച കേസിൽ കല്ലിയൂർ സ്വദേശി സജിൻ (22),നെല്ലിവിള സ്വദേശി അഖിൽ (20) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രി വെങ്ങാനൂരിലായിരുന്നു സംഭവം. പ്രതികളിലൊരാളുടെ സഹോദരനെ മുമ്പ് ആരോഷ് ഉപദ്രവിച്ചതിലുള്ള പക വീട്ടാനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആരോഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായ പ്രതികൾക്കെതിരെ മുമ്പും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ റെജി രാജ് അറിയിച്ചു. എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.