ജാമ്യം കിട്ടിയിട്ടും വീട്ടില്‍ പോകാന്‍ ഭയം, എട്ട് യുവാക്കള്‍ നാട് വിട്ടു

Thursday 02 April 2026 7:15 PM IST

ലക്‌നൗ: ജാമ്യം ലഭിച്ചിട്ടും പൊലീസിനോടുള്ള ഭയം കാരണം സ്വന്തം വീടുകളിലേക്ക് മടങ്ങാതെ യുവാക്കള്‍. ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായതായിരുന്നു യുവാക്കള്‍. ജാമ്യം ലഭിച്ചെങ്കിലും തുടര്‍നടപടികളുടെ പേരില്‍ വേട്ടയാടലുണ്ടാകുമോയെന്ന ഭയമാണ് യുവാക്കള്‍ നാടുവിടാന്‍ തീരുമാനിച്ചതിന് പിന്നില്‍. വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ആശ്രമത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതിന് ശേഷം ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചതോടെയാണ് സംഘം അറസ്റ്റിലായത്.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള സോഹെല്‍വ വന്യജീവി സങ്കേതത്തിനുള്ളിലെ സിദ്ധിനാഥ് ആശ്രമ പരിസരത്ത് മാര്‍ച്ച് 17ാം തീയതിയാണ് ഇവര്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. വിവിധ മതത്തില്‍പ്പെട്ടവര്‍ എത്തുന്ന സ്ഥലത്ത് ഇഫ്താര്‍ വിരുന്ന് നടത്തിയതിനെതിരെ ആശ്രമം അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്. നോമ്പുതുറന്ന ശേഷം ഭക്ഷണാവശിഷ്ടങ്ങള്‍ ആശ്രമത്തിലെ ജലാശയത്തില്‍ തള്ളിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് ഇവര്‍ക്കെതിരെയുള്ള പരാതിയില്‍ പറയുന്നു.

വാരണാസിയില്‍ ഗംഗാനദിയിലെ ബോട്ടിലിരുന്ന് ബിരിയാണി കഴിച്ച് ഇഫ്താര്‍ ആഘോഷിച്ചതിന് 14 യുവാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശ്രാവസ്തിയിലും സമാനമായ നടപടിയുണ്ടായിരിക്കുന്നത്. വാരണാസിയിലെ യുവാക്കള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു.