കാർഷിക മേഖലയെ ഇളക്കിമറിച്ച് രമേശ് ചെന്നിത്തലയുടെ പര്യടനം
ഹരിപ്പാട് : കരുവാറ്റ, ചെറുതന പഞ്ചായത്തുകളിലെ കാർഷിക മേഖലയെ ഇളക്കിമറിച്ച് ഹരിപ്പാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയുടെ പര്യടനം.
ആയാപറമ്പിൽ നിറപറയും നിലവിളക്കും തെളിച്ചാണ് രമേശിനെ വരവേറ്റത്. കരുവാറ്റ ഊട്ടുപറമ്പ് അറക്കൽ കോളനികളിൽ എത്തിയപ്പോൾഹർഷാരവത്തോടെയാണ് കോളനി നിവാസികൾ സ്വീകരിച്ചത്.
യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കാർഷിക മേഖല നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കുന്നതിന് ഒന്നാമത്തെ പരിഗണന നൽകുമെന്ന് കർഷകരോടും കർഷക തൊഴിലാളികൾക്കും ഉറപ്പു നൽകിയാണ് സ്വീകര ത്തിന് രമേശ് ചെന്നിത്തല നന്ദി പറഞ്ഞത്. കരുവാറ്റ ടി.ബി ക്ലിനിക്കിന് പടിഞ്ഞാറുഭാഗത്ത് സ്വീകരണത്തിനുശേഷം ചക്കിട്ട പറമ്പ് ക്ഷേത്രത്തിൽ ദർശനം നടത്തി. ഇവിടെയുണ്ടായിരുന്ന ഭക്തരോട് വോട്ട് അഭ്യർത്ഥിച്ചു.
തുറന്ന വാഹനത്തിന്റെ മുന്നിലായി ഇരുചക്രവാഹനങ്ങളിൽ രമേശ് ചെന്നിത്തലയുടെ ചിത്രവും കൈപ്പത്തിയും പതിച്ച ഷർട്ട് ധരിച്ച് വനിതകളും വിദ്യാർത്ഥികളും യുവാക്കളും സഞ്ചരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ പീതാംബരക്കുറുപ്പ് കരുവാറ്റ, ചെറുതന പഞ്ചായത്തുകളിലെ വിവിധ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു. ചെറുതന പഞ്ചായത്തിലെ പര്യടനം ആരംഭിച്ചപ്പോൾ മഹാരാഷ്ട്ര മുൻമന്ത്രി ചക്രവർത്തി ശർമ്മ സ്ഥാനാർത്ഥിക്ക് അഭിവാദ്യമർപ്പിക്കുവാൻ എത്തി. കന്യാട്ടുകുളങ്ങരയിൽ ഒരുക്കിയ ഉച്ചഭക്ഷണം കഴിക്കുവാനും രമേശ് ചെന്നിത്തലയോടൊപ്പം ചക്രവർത്തി ശർമ്മ ഉണ്ടായിരുന്നു.
രാത്രി വൈകിയും സ്വീകരണ യോഗങ്ങളിൽ ജനങ്ങൾ നിറഞ്ഞിരുന്നു. കരുവാറ്റ, ചെറുതന, ഹരിപ്പാട് നഗരസഭ പ്രദേശങ്ങളിലെ ബൂത്തുകളിലായിരുന്നു ഇന്നലെ പര്യടനം. വിവിധ യോഗങ്ങളിൽ യു.ഡി.എഫ് നിയോജകമണ്ഡലം ചീഫ് കോഡിനേറ്റർമാരായ എ.കെ.രാജൻ, എം.കെ.വിജയൻ, ചെയർമാൻ അനിൽ ബി.കളത്തിൽ, കൺവീനർ ജോൺ തോമസ്, ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.ദീപു, നേതാക്കളായ മുഞ്ഞനാട് രാമചന്ദ്രൻ, ജേക്കബ് തമ്പാൻ, വി.ഷുക്കൂർ, കെ.കെ.സുരേന്ദ്രൻ, ഹരികുമാർ, രഞ്ജിത്ത് ചിങ്ങോലി, കെ.ആർ.രാജൻ, റാഷിദ്, വി.കെ.നാഥൻ, ജി. സുരേഷ്, പത്മനാഭകുറുപ്പ്, ശ്രീലേഖ മനു, ആർ.മോഹനനൻ, ബേബിജോൺ, പുഷ്പാരാജൻ,ഷീല രാജൻ, ഗോപി,കെ.എ.ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.