ചാരുപാറയിൽ പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു
വിതുര:ചാരുപാറയിൽ പൈപ്പ്പൊട്ടി കുടിവെള്ളം ഒഴുകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ. തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇവിടെ ആഴ്ചകളായി പൈപ്പ്പൊട്ടി
കുടിവെള്ളം പാഴായി പോവുകയാണ്. ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് നിത്യേനെ നഷ്ടമാകുന്നത്. നാട്ടുകാർ നിരവധി തവണ പരാതി നൽകിയെങ്കിലും വാട്ടർഅതോറിട്ടിക്ക് ഒരുകുലുക്കവുമില്ല. കടുത്ത വേനലിൽ പ്രദേശത്തെ കിണറുകളൊക്കെ വറ്റിത്തുടങ്ങി. നീരുറവകളും നീർച്ചാലുകളും മറ്റും ഇതിനകം അപ്രത്യക്ഷമായി. പ്രദേശം കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. കൃഷികളും ഉണങ്ങി നശിച്ചു. പ്രദേശവാസികൾ വെള്ളത്തിനായി ബുദ്ധിമുട്ടുന്നതിനിടയിലാണ് ശുദ്ധജലം പാഴായി ഒഴുകുന്നത്. ചാരുപാറയിൽ മാത്രമല്ല, വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ മൂന്നിടങ്ങളിലും പൈപ്പ്പൊട്ടി ഒഴുകുന്നുണ്ട്.
പൈപ്പ്പൊട്ടൽ തുടർക്കഥ
വിതുരയിൽ പൈപ്പ്പൊട്ടൽ തുടർക്കഥയാണ്. അരനൂറ്റാണ്ട് മുൻപ് സ്ഥാപിച്ച കാലപ്പഴക്കം ചെന്ന പൈപ്പുകളിലൂടെയാണ് ഇപ്പോഴും വെള്ളം എത്തുന്നത്. ശോച്യാവസ്ഥമൂലമാണ് അടിക്കടി പൈപ്പ് പൊട്ടുന്നത്. ലൈൻ ഒരുഭാഗത്ത് നന്നാക്കുമ്പോൾ മറുഭാഗത്ത് പൊട്ടുന്ന സ്ഥിതിയാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചാരുപാറയിൽ പൊട്ടിയ പൈപ്പ്ലൈൻ അടിയന്തരമായി നന്നാക്കണം. കുടിവെള്ളവിതരണം സുഗമമാക്കണം.
പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ