ലഹരി വിതരണത്തിൽ പുതുവഴികൾ തേടി ഇടനിലക്കാർ

Friday 03 April 2026 1:59 AM IST

കട്ടപ്പന : ഇരട്ടയാർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ലഹരി മാഫിയ സംഘം സജീവം. ഇവരെ പിടികൂടാൻ പൊലീസും എക്‌സൈസും പരിശോധനകൾ ശക്തമാക്കുമ്പോഴും കഞ്ചാവ് അടക്കമുള്ളവയുടെ വിപണനത്തിന് പുതിയ വഴികൾ തേടുകയാണ് ഇടനിലക്കാർ. കഴിഞ്ഞദിവസം ഇരട്ടയാർ അയ്യമലപ്പടിക്കുസമീപം റോഡരികിലെ മാലിന്യ കുപ്പയിൽനിന്ന് വിവിധ പൊതികളിലായി സൂക്ഷിച്ചിരുന്ന 17 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഇവിടെ അപരിചിതരായ യുവാക്കളുടെ സാന്നിദ്ധ്യം മനസിലാക്കിയ പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് റോഡരികിലെ മാലിന്യത്തിൽനിന്ന് 3 പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് ഇരട്ടയാർ പഞ്ചായത്തിൽ വിവരം അറിയിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃതർ കട്ടപ്പന പൊലീസിൽ വിവരം അറിയിച്ചു. യുവാക്കൾ അടക്കമാണ് കഞ്ചാവ് മാഫിയയുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നത്. എന്നാൽ കഞ്ചാവ് ഇവിടെ കൊണ്ടുവന്നത് ആരെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. കഴിഞ്ഞദിവസം കാഞ്ചിയാർ സ്വരാജിലും സമാന രീതിയിൽ പൊലീസ് കഞ്ചാവ് പിടികൂടിയിരുന്നു.വിൽപ്പനക്കായി എത്തിയ ആളെ കസ്റ്റഡിയിൽ എടുത്ത് ഇയാളിൽ നിന്ന് 40 ഗ്രാം കഞ്ചാവാണ് കണ്ടത്തിയത്. എന്നാൽ ഇതിന്റെ മുഖ്യ കണ്ണികളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇടനിലക്കാരായ ആളുകൾ വലിയ രീതിയിൽ കഞ്ചാവ് വാങ്ങി ഇത്തരത്തിൽ വിവിധ സ്ഥലങ്ങളിൽ ആളൊഴിഞ്ഞ മേഖലകൾ കേന്ദ്രീകരിച്ച് നിക്ഷേപിച്ചതിനുശേഷം ആവശ്യക്കാർ എത്തുമ്പോൾ ഇവിടെ എത്തി ആവശ്യം അനുസരിച്ച് നൽകുകയാണ് രീതി

കഞ്ചാവ് വിപണനത്തിന്റെ പുതിയ രീതികൾ വിപണക്കാർ തേടുന്നതോടെ പൊലീസിന്റയും എക്‌സൈസിന്റെയും നേതൃത്വത്തിൽ പരിശോധനകൾ കൂടുതൽ വ്യാപകമാക്കാനാണ് തീരുമാനം.