അന്ത്യഅത്താഴ സ്മരണയിൽ പെസഹ ആചരിച്ചു: ഇന്ന് ദുഖവെള്ളി
കോട്ടയം: പീഢാനുഭവ സ്മരണയിൽ ലോകമെമ്പാടും ഇന്ന് ദു:ഖവെള്ളി ആചരിക്കും. യേശു ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രിസ്‌ത്യാനികൾ ഇന്നലെ പെസഹ പെസഹാ ആചരിച്ചു. ശിഷ്യൻമാരുടെ കാൽകഴുകി എളിമയുടെ മാർഗം പഠിപ്പിച്ചതിനെ അനുസ്മരിച്ച് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിക്കുന്ന പ്രാർത്ഥനകളും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഓർമ്മയെ പുതുക്കി ദേവലായങ്ങളിൽ ദിവ്യകാരുണ്യ ആരാധനയും, പെസഹ അപ്പം മുറിക്കലും നടന്നു. ഒരു പകൽ മുഴുവൻ നീളുന്ന തിരുകർമ്മങ്ങളാണ് ദു:ഖവെള്ളിയാഴ്ച്ച ദിനത്തിലുണ്ടാകുക. ലോകത്തിന്റെ പാപം മുഴുവൻ ചുമലിലേറ്റി ദൈവപുത്രനായ ക്രിസ്തു കുരിശിലേറിയതിന്റെ ഓർമ്മകളുമായി വിവിധ ദേവാലയങ്ങളിൽ കുരിശിന്റെ വഴിയും പ്രത്യേക പ്രാർത്ഥനകളും നടക്കും. കുരിശിന്റെ വഴിയും ഉപവാസവും ആരാധനയും നടക്കും. തുടർന്ന് ദേവാലയങ്ങളിൽ നിന്നും വിളമ്പുന്ന കയ്പുനീരും നേർച്ചകഞ്ഞി വിതരണവും ഉണ്ടാകും. യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധാചാരണം പൂർത്തിയാകും.