സൈനിക മേധാവിയെ പുറത്താക്കി അമേരിക്ക; ഇറാനെതിരെ യുദ്ധം ശക്തമാക്കുന്നതിനിടെ പുതിയ നീക്കം

Friday 03 April 2026 8:28 AM IST

വാഷിംഗ്‌ടൺ: ഇറാനെതിരെ യുദ്ധം കടുപ്പിച്ചതിന് പിന്നാലെ സൈനിക മേധാവി ജനറൽ റാണ്ടി ജോർജിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. 2023 ഓഗസ്റ്റ് മുതൽ ആർമി ചീഫ് ഓഫ് സ്റ്റാഫ് ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം അധികാരമേറ്റതിനുശേഷം ഒരു ഡസനിലധികം ഉന്നത ജനറൽമാരെയും അഡ്മിറൽമാരെയും ഹെഗ്‌സെത്ത് പുറത്താക്കിയിരുന്നു.

വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയിൽ നിന്നാണ് ജോർജ് ബിരുദം കരസ്ഥമാക്കിയത്. ഒന്നാം ഗൾഫ് യുദ്ധത്തിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടന്ന സൈനിക നടപടികളിലും ഭാഗമായിരുന്നു. ബൈഡൻ ഭരണകാലത്ത് 2021 മുതൽ 2022 വരെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ഉന്നത സൈനിക സഹായിയായും സേവനമനുഷ്ഠിച്ചു. തുടർന്നാണ് സൈന്യത്തിൽ ഉന്നതപദവിയിലെത്തിയത്.

കഴിഞ്ഞദിവസം അറ്റോർണി ജനറൽ പാം ബോണ്ടിയെ (60) പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കിയിരുന്നു. ബോണ്ടിയുടെ പ്രവർത്തനങ്ങളിലെ അതൃപ്തിയാണ് ഇതിനുകാരണം. പിന്നാലെ ടോഡ് ബ്ലാഞ്ച് ആക്ടിംഗ് അറ്റോർണി ജനറലായി ചുമതലയേറ്റു. 2011-2019 കാലയളവിൽ ഫ്ലോറിഡ അറ്റോർണി ജനറൽ ആയിരുന്നു ബോണ്ടി. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവിട്ട അന്വേഷണ രേഖകൾ (എപ്‌സ്‌റ്റീൻ ഫയൽസ്)​ കൈകാര്യം ചെയ്തതിൽ ബോണ്ടിയ്ക്കും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനും വീഴ്ച സംഭവിച്ചെന്ന് ആരോപണം ശക്തമായിരുന്നു. എപ്‌സ്‌റ്റീൻ ഫയൽസിൽ ഉൾപ്പെട്ട ചില ഇരകളുടെ പേരുകൾ അബദ്ധത്തിൽ പുറത്തുവിട്ടതും ഏതാനും രേഖകൾ പരസ്യപ്പെടുത്താൻ മടിച്ചതും വിമർശനത്തിന് ഇടയാക്കിയിരുന്നു.