ചോറ് ഇവിടെയും കൂറ് അവിടെയും; പാകിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഗള്‍ഫ് രാജ്യം

Saturday 04 April 2026 9:14 PM IST

ദുബായ്: ഇറാന് പരസ്യ പിന്തുണ എന്ന നിലപാട് ആവര്‍ത്തിച്ച് സ്വയം പണി വാങ്ങി പാകിസ്ഥാന്‍. അമിതമായ ഇറാന്‍ സ്‌നേഹം കാരണം സഹായമായി കിട്ടിയ ലക്ഷക്കണക്കിന് കോടി രൂപയുടെ കടം ഉടനെ അടച്ച് തീര്‍ക്കേണ്ട അവസ്ഥയിലാണ് പാകിസ്ഥാന്‍. അമേരിക്കയുമായുള്ള ഇറാന്റെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിന് മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് നിലപാട് ഗള്‍ഫ് രാജ്യമായ യുഎഇയെയാണ് ചൊടിപ്പിച്ചിരിക്കുന്നത്.

ഇറാന്റെ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടും യുഎഇയെ അനുകൂലിച്ച് ഒരു വാക്ക് പോലും മിണ്ടാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല. എന്നാല്‍ ഇറാനെ പിന്തുണയ്ച്ച് രംഗത്ത് വരുന്നത് പതിവുമാണ്. ഇതില്‍ പ്രകോപിതരായാണ് യുഎഇ തങ്ങള്‍ നല്‍കിയ പണം യുദ്ധ കാല അടിസ്ഥാനത്തില്‍ തിരിച്ചടയ്ക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പലതവണയായി പാകിസ്ഥാന് കടം കൊടുത്ത 3.5 ബില്യണ്‍ ഡോളര്‍ (മൂന്നേക്കാല്‍ ലക്ഷം കോടി രൂപയിലധികം) ഒറ്റയടിക്ക് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിയിരിക്കുകയാണ് യുഎഇ.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് വന്‍ തിരിച്ചടിയാണ് യുഎഇയുടെ ആവശ്യം. മുഴുവന്‍ തുകയും ഏപ്രില്‍ അവസാനത്തോടുകൂടി നല്‍കണം എന്നാണ് യുഎഇയുടെ ആവശ്യം. എന്നാല്‍ കുടിശികയായ തുക പാകിസ്ഥാനില്‍ നിക്ഷേപമായി നല്‍കാന്‍ യുഎഇ തയ്യാറാവണമെന്നും കടം വാങ്ങിയ തുക മുഴുവന്‍ നല്‍കാമെന്നുമാണ് പാകിസ്ഥാന്റെ നിലപാട്. ലോകബാങ്കില്‍ നിന്നും കടമെടുത്ത 16.4 ബില്യണ്‍ ഡോളര്‍ കരുതല്‍ ശേഖരത്തില്‍ നിന്നെടുത്ത് കടം വീട്ടുക എന്നത് മാത്രമാണ് പാകിസ്ഥാന് മുന്നിലുള്ള വഴി.