ബീഹാർ വ്യാജ മദ്യ ദുരന്തം: മരണം ഏഴായി 12 പേർ അറസ്റ്റിൽ

Sunday 05 April 2026 12:53 AM IST

പട്ന: ബീഹാറിലെ കിഴക്കൻ ചമ്പാരനിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരണം ഏഴായി. ചികിത്സയിലിരുന്ന രണ്ടുപേർ ഇന്നലെ പുലർച്ചെയോടെ മരിച്ചു. 14 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവർ മദ്യ വിതരണക്കാരാണ്. ബുധനാഴ്ച മുതലാണ് തുർക്കോളിയ , രഘുനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. 25കാരനാണ് ആദ്യം മരിച്ചത്. എന്നാൽ വിവരം ഗ്രാമവാസികൾ പുറത്തുവിട്ടില്ല. പൊലീസിനെ അറിയിക്കാതെ മൃതദേഹം സംസ്‌കരിച്ചു. പിന്നീട് ഇതുൾപ്പെടെ അ‌ഞ്ച് മരണം റിപ്പോർട്ട് ചെയ്യുകയായിരുന്നു.

50 രൂപയ്ക്ക് ചെറിയ മദ്യ പായ്ക്കറ്റുകൾ വാങ്ങിയെന്നാണ് ചികിത്സയിലുള്ള ഒരാൾ പൊലീസിനെ അറിയിച്ചത്. 2016 ഏപ്രിലിൽ മദ്യനിരോധനം നടപ്പിലാക്കിയതുമുതൽ പ്രദേശങ്ങളിൽ വ്യാജ മദ്യ വിതരണം സജീവമാണെന്ന് റിപ്പോർട്ടുണ്ട്. തുർക്കോളിയ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.