ഹോർമുസ് സുരക്ഷിതമായി കടന്നത് എട്ട് ഇന്ത്യൻ കപ്പലുകൾ

Sunday 05 April 2026 7:33 AM IST

ന്യൂഡൽഹി: ഇറാന്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്കിലൂടെ ഏറ്റവും അധികം കടന്നുപോയത് ഇന്ത്യൻ കപ്പലുകൾ. യുദ്ധം തുടങ്ങിയ ശേഷം കുറഞ്ഞത് എട്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് വഴി സുരക്ഷിതമായി സഞ്ചരിച്ചു. ഇതിൽ ഏകദേശം 94,000 ടൺ എൽ.പി.ജി വഹിച്ചുകൊണ്ട് യുദ്ധമേഖലയിലൂടെ കടന്നുപോയ ബി.ഡബ്ല്യു ടൈർ, ബി.ഡബ്ല്യു എം എന്നീ കപ്പലുകളും ഉൾപ്പെടുന്നു.

മാർച്ച് 16ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും 17ന് കണ്ടല തുറമുഖത്തുമായി 92,712 ടൺ എൽ.പി.ജിയുമായി എം.ടി ശിവാലിക്, എം.ടി നന്ദാദേവി എന്നീ കപ്പലുകളെത്തി. മാർച്ച് 26 നും 28 നുമിടയിൽ 92,612 ടൺ എൽ.പി.ജിയുമായി പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകൾ തിരിച്ചെത്തി. യു.എ.ഇയിൽ നിന്ന് 80,886 ടൺ അസംസ്‌കൃത എണ്ണയുമായി ജഗ് ലാഡ്കി മാർച്ച് 18ന് മുന്ദ്രയിലെത്തി. ഒമാനിൽ നിന്ന് ആഫ്രിക്കയിലേക്ക് സഞ്ചരിക്കുകയായിരുന്ന ജഗ് പ്രകാശ് നേരത്തെ സുരക്ഷിതമായി കടലിടുക്ക് കടന്നിരുന്നു. വെള്ളിയാഴ്ച രാത്രി 46,650 മെട്രിക് ടൺ എൽ.പി.ജിയുമായി ഗ്രീൻ സാന്വി എന്ന കപ്പലുമെത്തി. കപ്പലുകൾ കടത്തിവിടുന്നതിൽ ഇന്ത്യക്ക് ആശങ്ക വേണ്ടെന്ന് ഇറാൻ അറിയിച്ചിരുന്നു.