കാമുകനെ വിവാഹം കഴിച്ചു, യുവതിയെ ശ്വാസംമുട്ടിച്ച് കൊന്ന പിതാവ് അറസ്റ്റിൽ
ഹൈദരാബാദ് : പ്രണയിച്ചയാളെ വിവാഹം കഴിച്ച യുവതിയെ വീട്ടുകാർ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ മാച്ചർലയിലാണ് സംഭവം. 22കാരിയായ ചൗഡേശ്വരിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ചൗഡേശ്വരിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും ഒരു ബന്ധുവിനെയും പൊലീസ് അറസ്റ്റു ചെയ്തു .
മാർച്ച് നാലിനാണ് ചൗഡേശ്വരി വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് കാമുകനെ വിവാഹം കഴിച്ചത്. മകളെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മാർച്ച് 15ന് ദമ്പതികളെ കണ്ടെത്തിിയിരുന്നു. എന്നാൽ മാച്ചർല ടൗൺ സർക്കിൾ ഇൻസ്പെക്ടർ യുവതിയെ ഭീഷണിപ്പെടുത്തുകയും നിർബന്ധപൂർവം മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വീട്ടിലെത്തി മൂന്നു ദിവസത്തിന് ശേഷം ചൗഡേശ്വരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കുടുംബം പൊലീസിനോട് പറഞ്ഞത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ പിതാവ് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.
കേസിൽ പ്രതികളെ സഹായിക്കാനും കൊലപാതക വിവരം മറച്ചുവയ്ക്കാനും ശ്രമിച്ചതിന് സർക്കിൾ ഇൻസ്പെക്‌ടറെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ യുവതിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചു എന്നാണ് കണ്ടെത്തിൽ. ഉദ്യോഗസ്ഥനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു,