തദ്ദേശതിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കും: മല്ലികാർജുൻ ഖാർഗെ
പീരുമേട്: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ഏലപ്പാറയിൽ എത്തിയ കോൺഗ്രസ് അഖിലേന്ത്യഅദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സ്ഥാനാർത്ഥി അഡ്വ.സിറിയക് തോമസിനായി വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചത് കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കി. കേന്ദ്ര -സംസ്ഥാന സർക്കാരുകളെ നിശിതമായി വിമർശിച്ച ഖാർഗെ പ്രാദേശിക വിഷയങ്ങളും പ്രസംഗത്തിനിടയിൽ ഉയത്തിക്കാട്ടി.തോട്ടം മേഖലയിൽ തേയില കർഷകർ വലിയ ബുദ്ധിമുട്ടിലാണെന്നും എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് തൊഴിലാളികൾക്ക് ആവശ്യമായ ശമ്പളവും മെച്ചപ്പെട്ട ജീവിതവും വാഗ്ദാനം ചെയ്യുന്നതായും ഖാർഗെ പറഢഞ്ഞു. നാട്ടിലെ മനുഷ്യ - വന്യജീവി സംഘർഷം മൂലം സ്ഥലത്തിന് ഉടമസ്ഥാവകാശം പോലും ലഭിക്കുന്നില്ല. യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ പട്ടയം നൽകുന്നതിനൊപ്പം വന്യജീവി ആക്രമണങ്ങളിൽ ശാശ്വത പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.സാധാരണക്കാർക്ക് ആശുപത്രി സംവിധാനവും സജ്ജമാക്കും. ഈ തിരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുകയാണെന്നും കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ജനം പിന്തുണച്ചത് നാം കണ്ടതാണെന്നും ഖാർഗെ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി ഇന്ദിരാഗ്യാരണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. റബറിന്റെ താങ്ങുവില 300 രൂപയാക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ വ്യക്തമാക്കി. എല്ലാവർക്കും ഈസ്റ്റർ - വിഷു ആശംസകൾ നേർന്നതിനൊപ്പെം അധികാരത്തിലെത്തുമ്പോൾ താൻ പീരുമേട്ടിൽ വീണ്ടുമെത്തുമെന്നും പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, സ്ഥാനാർത്ഥി സിറിയക്ക് തോമസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.