അവസാന ലാപ്പിൽ ആവേശപ്പോരാട്ടം

Monday 06 April 2026 12:51 AM IST

വെഞ്ഞാറമൂട്: തിരഞ്ഞെടുപ്പിന് ഇനി മൂന്നു നാൾ ബാക്കിനിൽക്കെ വോട്ടർമാരുടെ മനസിൽ സ്വന്തം സ്ഥാനമുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ് മുന്നണികൾ.

നിലവിലുള്ള സീറ്റ് നിലനിറുത്താനുള്ള കഠിന പ്രേത്നത്തിലാണ് വാമനപുരത്ത് എൽ.ഡി.എഫ്. 10 വർഷത്തെ ഭരണനേട്ടവും മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളും തുണയാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം വികസന മുരടിപ്പാണുള്ളതെന്നാണ് യു.ഡി.എഫ് ആക്ഷേപം. പതിറ്റാണ്ടുകളായി ജില്ലയിൽ നിന്ന് കോൺഗ്രസിന് സീറ്റുകളില്ലാത്തതിന്റെ ക്ഷീണമകറ്റാനുള്ള തീവ്ര ശ്രമത്തിലാണവർ. വിവിധ മണ്ഡലങ്ങളിൽ പരമാവധി വോട്ട് വർദ്ധിപ്പിച്ച് നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് എൻ.ഡി.എ. ഇരു മുന്നണികൾക്കും എതിരെയാണ് അവരുടെ പ്രചാരണം.എൽ . ഡി. എഫ് സ്ഥാനാർത്ഥി ഡി.കെ. മുരളിയുടെ കഴിഞ്ഞ ദിവസത്തെ പ്രചരണവും പര്യടനവും മടത്തറ, പെരിങ്ങമ്മല മേഖലകളിൽ നടന്നു. ഈസ്റ്റർ പ്രമാണിച്ച് വൈകിയാണ് കഴിഞ്ഞ ദിവസം പ്രചാരണം ആരംഭിച്ചത്. വെഞ്ഞാറമൂട് എം.എ. ബേബി പങ്കെടുത്ത പരിപാടിയിലും പങ്കെടുത്തു.

യു.ഡി.എഫ് സ്ഥാനാർത്ഥി സുധീർഷാ നന്ദിയോട്, പെരിങ്ങമ്മല മേഖലകളിൽ പ്രചരണവും പര്യടനവും നടത്തി. കവലകളിലും, വ്യാപാര സ്ഥാപനങ്ങളിലും വോട്ട് അഭ്യർത്ഥിച്ചു.

എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. വേണു കാരണവർ മണ്ഡലത്തിലെ വാമനപുരം, നെല്ലനാട്, കല്ലറ, പാങ്ങോട് പഞ്ചായത്തുകളിൽ പര്യടനവും പ്രചാരണവും നടത്തി.