ബ്രേക്ക് ആയി ടേക്ക്എ ബ്രേക്ക് പദ്ധതി
കിളിമാനൂർ: സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ കാരേറ്റിൽ വെയിറ്റിംഗ് ഷെഡോ കംഫർട്ട് സ്റ്റേഷനോ ഇല്ലാതിരുന്നപ്പോൾ കാരേറ്റ് ബസ്‌സ്റ്റാൻഡിനോട് ചേർന്ന് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കിയിരുന്നു. എന്നാൽ ഇന്ന് അത് വേണ്ടവിധം സംരക്ഷിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. 2015 -20 കാലയളവിൽ പുളിമാത്ത് പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണസമിതിയാണ് ഇവിടെ പദ്ധതി നടപ്പാക്കിയത്. സംസ്ഥാന ഗവൺമെന്റിന്റെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയ്ക്ക് 22 ലക്ഷം രൂപയായിരുന്നു നിർമ്മാണ ചെലവ്. എന്നാൽ പിന്നീട് വന്ന പഞ്ചായത്ത് ഭരണ സമിതി പദ്ധതിയെ അവഗണിക്കുകയായിരുന്നു.ഇന്നും ഈ വഴിയോര വിശ്രമ കേന്ദ്രം പുനഃർനിർമ്മാണമൊന്നും നടത്താതെ പഴയ അവസ്ഥയിൽ തന്നെയാണ്. ജനങ്ങൾക്ക് ഗുണകരമാകുന്ന ഈ കേന്ദ്രം തുറന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ യാതൊരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല.
കാണാതെ അധികൃതർ
തിരുവനന്തപുരം മുതൽ കൊട്ടാരക്കര വരെയുള്ള സംസ്ഥാന പാതയിൽ ഇത്തരത്തിലൊരു മിനിറ്റി സെന്റർ അത്യാവശ്യമാണ്. കാരേറ്റ് കഴിഞ്ഞാൽ പിന്നെ പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വഴിയിടം എന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുള്ളത് കുറവൻകുഴിയിൽ മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ ടേക് എ ബ്രേക്ക് പദ്ധതി പ്രകാരം പൊതു ഇടങ്ങളിൽ സ്ത്രീ സൗഹൃദാന്തരീക്ഷത്തിൽ ആരംഭിച്ച പദ്ധതിയാണ് ഇങ്ങനെ നശിക്കുന്നത്. പുളിമാത്ത് പഞ്ചായത്തിനും ബസ് സ്റ്റാൻഡിനും സമീപമായി മദർ ആൻഡ് ബേബി ഫ്രണ്ട്ലിയായാണ് കെട്ടിടം നിർമ്മിച്ചത്. തീർത്ഥാടകർയും വിദൂര യാത്രക്കാർക്കും ഏറെ ഗുണകരമാകുന്ന പദ്ധതിയെ നശിപ്പിക്കരുതേ എന്നാണ് നാട്ടുകാരുടെ ആവശ്യം.
കെട്ടിടത്തിലുള്ളത്
1.മുലയൂട്ടൽ കേന്ദ്രം.
2. 3 ടോയ്‌ലെറ്റ് കോംപ്ലക്സുകൾ.
3. നാപ്കിൻ ഇൻസുലേറ്റർ.
4. വെന്റിംഗ് മെഷീൻ.
5.വിശ്രമകേന്ദ്രം,വാട്ടർ എ.ടി.എം
6.മുകളിലത്തെ നിലയിൽ ജനകീയ ഹോട്ടൽ.
7കുടുംബശ്രീ പ്രവർത്തകരുടെ ഉല്പന്ന വിപണന,വിതരണ കേന്ദ്രം