നാടിനെ ഇളകി ഷാഫിയുടെ റോഡ് ഷോ
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരന് വേണ്ടി ഷാഫി പറമ്പിൽ എം.പി നടത്തിയ റോഡ് ഷോ നാടിളക്കി മറിച്ചു. വാദ്യമേളങ്ങളോടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയിൽ നൂറു കണക്കിന് പ്രവർത്തർക്കൊപ്പമാണ് അമ്പലപ്പുഴ വളഞ്ഞവഴിയിൽ നിന്ന് ആലപ്പുഴ നഗരത്തിലേക്ക് റോഡ് ഷോയിൽ നടന്നത്. വളഞ്ഞവഴി ജംഗ്ഷനിൽ നിന്ന് തീരദേശ റോഡ് വഴിയെത്തിയ റോഡ് ഷോ സക്കറിയ ബസാറിൽ സമാപിച്ചു. ജി.സുധാകരൻ ഏറ്റെടുത്തിരിക്കുന്ന പോരാട്ടത്തെ അമ്പലപ്പുഴക്കാർ ഏറ്റെടുക്കണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
തുറന്ന ജീപ്പിൽ ഷാഫിക്കൊപ്പം സ്‌ഥാനാർത്ഥി ജി.സുധാകരനും യു.ഡി.എഫ് നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു. പര്യടനത്തിൽ കുറച്ചുസമയം ഷാഫിയാണ് ജി.സുധാകരനെ മുന്നിലിരുത്തി വാഹനം ഓടിച്ചത്. വഴിയോരങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം കാത്തു നിന്നവരെ അഭിവാദ്യം ചെയ്‌തു മുന്നോട്ടു നീങ്ങി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഷാഫിയെയും ജി.സുധാകരനെയും സ്വീകരിക്കാനായി വൻ ജനക്കൂട്ടമാണ് കാത്തുനിന്നത്. ആയിരക്കണക്കിന് പേരാണ് റോഡ് ഷോയിൽ അഭിവാദ്യമർപ്പിക്കാനെത്തിയത്. ഇന്ന് രാവിലെ 11ന് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂർ കിഴക്ക് എൻ.കെ.പ്രേമചന്ദ്രൻ എം.പി ജി.സുധാകരന് വേണ്ടി പ്രചാരണം നടത്തും. വൈകിട്ട് 4 ന് കെ.സി. വേണുഗോപാൽ എം.പി തീരദേശ റോഡിലൂടെ റോഡ് ഷോ നടത്തും. വൈകിട്ട് 5ന് കളർകോട് നിന്നാരംഭിച്ച് പഴയ നടക്കാവ് റോഡിലൂടെ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ റോഡ് ഷോ നടത്തും.
എച്ച്.സലാമിനായി എസ്.ആർ.പി
ഇടതുമുന്നണി സ്ഥാനാർത്ഥി എച്ച്.സലാമിന് വോട്ട് തേടി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള ഇന്നലെ അമ്പലപ്പുഴ പടിഞ്ഞാറേ നടയിൽ സംസാരിച്ചു. പഴവീട് ജംഗ്ഷനിൽ നിന്ന് പഴയ നടക്കാവ് റോഡുവഴി കുറവൻ തോട് ജംഗ്ഷൻ വരെ എൽ.ഡി.വൈ.എഫ് പ്രവർത്തകർ നടത്തിയ യൂത്ത് മാർച്ച് ആവേശഭരിതമായി. സലാമിന്റെ ചിത്രം പതിച്ച ടി.ഷർട്ടും ധരിച്ചാണ് നൂറ് കണക്കിൽ പ്രവർത്തകർ ആട്ടവും പാട്ടുമായി അണിനിരന്നത്. സ്ഥാനാർത്ഥി സലാമാണ് മാർച്ചിന് നേതൃത്വം നൽകിയത്. ഹിറ്റ് ഗാനങ്ങളുടെ അകമ്പടിയിൽ ചുവടുവെച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത്.
അരുൺ അനിരുദ്ധന്റെ റോഡ് ഷോ
ഇ.എസ്.ഐ ജംഗ്ഷനിൽ നിന്നാരംഭിച്ച് തീരദേശ റോഡ് വഴി തോട്ടപ്പള്ളി പൂന്തോപ്പിൽ സമാപിക്കുന്ന തരത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി അരുൺ അനിരുദ്ധന്റെ ഇന്നലത്തെ റോഡ് ഷോ നടന്നത്. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി വഴി നീളെ അണികളെയും ജനങ്ങളെയും അഭിവാദ്യം ചെയ്തു. നിരവധി പ്രവർത്തകരാണ് ഇരുചക്ര വാഹനത്തിൽ കൊടികളുമേന്തി യാത്രയെ അനുഗമിച്ചത്. സ്ത്രീകളുടെ വലിയ പങ്കാളിത്തവും പ്രകടമായിരുന്നു.