മണലൂരിൽ ആർക്ക് എ പ്ലസ്
തൃശൂർ: ആദ്യ വിദ്യാഭ്യാസ മന്ത്രിയായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയെ വിജയിപ്പിച്ച മണ്ഡലം. ആറരപ്പതിറ്റാണ്ടിന് ശേഷം മറ്റൊരു മുൻ വിദ്യാഭ്യാസ മന്ത്രിയെ കളത്തിലിറക്കി എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പോരാട്ടം. തോൽവിയറിയാത്ത പോരാളിയുമായി യു.ഡി.എഫും, കരുത്തുറ്റ സംഘാടകനുമായി എൻ.ഡി.എയും കളം നിറഞ്ഞതോടെ ആര് 'എ പ്ലസ്' നേടുമെന്ന ആകാംക്ഷയിലാണ് വോട്ടർമാർ.
1957ലെ ഇം.എം.എസ് മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരി ഇടത് ടിക്കറ്റിൽ വിജയിച്ചത് മണലൂരിൽ നിന്നാണ്. പിന്നീട് ഇപ്പോഴാണ് ഒരു മുൻ വിദ്യാഭ്യാസ മന്ത്രി മണലൂരിൽ ജനവിധി തേടുന്നത്. സി.രവീന്ദ്രനാഥിനെ എൽ.ഡി.എഫ് രംഗത്തിറക്കുമ്പോൾ എം.എൽ.എ, എം.പി സ്ഥാനങ്ങളിലേക്ക് മത്സരിച്ചയിടങ്ങളിലെല്ലാം വിജയം മാത്രം തുണച്ച ടി.എൻ.പ്രതാപനാണ് എതിരാളി. എൻ.ഡി.എ കളത്തിലിറക്കിയിരിക്കുന്നത് തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച അഡ്വ. കെ.കെ.അനീഷ് കുമാറിനെയാണ്. മത്സരം കടുപ്പമാക്കുന്നത് ഈ സാഹചര്യങ്ങളാണ്.
മുന്നണികൾക്കായി ഇതിനകം നിരവധി താരപ്രചാരകർ മണ്ഡലത്തിലെത്തി. എൽ.ഡി.എഫ് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരെ കളത്തിലിറക്കിയപ്പോൾ യു.ഡി.എഫ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീൻ അടക്കമുള്ള വമ്പൻമാരെ എത്തിച്ചു. എൻ.ഡി.എ നിർമ്മല സീതാരാമടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ നിരയേയും മണ്ഡലത്തിൽ കൊണ്ടുവന്ന് പ്രചാരണം നടത്തി.
മണലൂരിന്റെ മനസ് മാറുമോ...?
കഴിഞ്ഞ രണ്ട് വട്ടവും ഇടതിനൊപ്പം നിന്ന മണ്ഡലമാണ് മണലൂർ. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.രവീന്ദ്രനാഥ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സർക്കാരിന്റെ വികസന മുന്നേറ്റം ഉയർത്തിയാണ് പ്രചാരണം. എന്നാൽ ഇക്കുറി കാർഷിക പ്രശ്‌നങ്ങളും ഭരണവിരുദ്ധ വികാരവും വോട്ടായി മാറുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും കേന്ദ്രസർക്കാരിന്റെയും വിവിധ കാർഷിക പദ്ധതികളടക്കം ജനങ്ങൾക്ക് മുന്നിൽ നിരത്തിയാണ് അനീഷ് കുമാറിന്റെ പ്രചാരണം.