തൃണമൂലിന്റെ പാപങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും: മോദി
ന്യൂഡൽഹി: മേയ് 4ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പശ്ചിമ ബംഗാൾ ഭരിക്കുന്ന തൃണമൂലിന് അവരുടെ പാപങ്ങൾക്ക് ഉത്തരം നൽകേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ കൂച്ച്ബെഹാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂച്ച് ബെഹാറിലെ വൻ ജനക്കൂട്ടം തൃണമൂൽ കോൺഗ്രസിന്റെ സമയം കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നു. ബി.ജെ.പി സംസ്ഥാനത്ത് സർക്കാർ വികസനം ഉറപ്പാക്കും. നുഴഞ്ഞുകയറ്റക്കാരെ തുരത്തും. ബി.ജെ.പിയുടെ മഹത്തായ വിജയത്തിലൂടെ ബംഗാളിന്റെ ആത്മവിശ്വാസം ഉണർത്തപ്പെടും.
എത്ര വലിയ ഗുണ്ടയായാലും, ഇത്തവണ നീതി നടപ്പാക്കപ്പെടും. ഒരു വശത്ത്, ജനങ്ങൾ തൃണമൂലിനെ ഭയപ്പെടുന്നു. മറുവശത്ത്, ബി.ജെ.പിയുടെ വിശ്വാസമുണ്ട്. ബി.ജെ.പിക്ക് വികസനം ത്വരിതപ്പെടുത്താൻ കഴിയും.
വനിതാ സംവരണം:
സീറ്റുകൾ നഷ്ടമാകില്ല
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം നൽകാൻ ലക്ഷ്യമിട്ടുള്ള ബിൽ ഉടൻ പാർലമെന്റ് പാസാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ പശ്ചിമ ബംഗാൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള സഹോദരിമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ നഷ്‌ടം വരില്ലെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. എല്ലാവർക്കും പ്രയോജനം ലഭിക്കും. എല്ലാ സംസ്ഥാനങ്ങളുടെയും പങ്കാളിത്തവും അവകാശങ്ങളും സംരക്ഷിക്കപ്പെടും.