കോംഗോയിൽ എംപോക്സ് ആശങ്ക നീങ്ങി
കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിൽ (ഡി.ആർ കോംഗോ) രണ്ട് വർഷം മുന്നേ തുടങ്ങിയ എംപോക്‌സ് വ്യാപനം അവസാനിച്ചു. ഇക്കാലയളവിൽ ആയിരക്കണക്കിന് പേർക്ക് രോഗം ബാധിക്കുകയും 2,286 പേർ മരിക്കുകയും ചെയ്തു. സമീപകാലത്ത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലുണ്ടായ ഏറ്റവും വലിയ എംപോക്സ് വ്യാപനമാണിത്. മാസങ്ങളായി കോംഗോയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ ഇനി നിലനിൽക്കില്ലെന്നും ആരോഗ്യ മന്ത്രി റോജർ കാംബ പറഞ്ഞു. 2024ലെ ആഗോള എംപോക്സ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു കോംഗോ. അതിർത്തികൾ കടന്ന് രോഗം വ്യാപിച്ചതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കേസുകൾ കുറഞ്ഞതോടെ 2025 സെപ്തംബറിൽ ഇത് നീക്കി. 161,000 എംപോക്സ് കേസുകൾ കോംഗോയിൽ റിപ്പോർട്ട് ചെയ്തെന്നാണ് ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്ക്. 37,000 കേസുകൾ ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ചു. 2,286 മരണങ്ങളിൽ 127 എണ്ണം മാത്രമാണ് പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടത്.