'വയനാട് തുരങ്കപാത പ്രധാനപ്പെട്ടത്,​ സംസ്ഥാനത്തിന്റെ ജീവരേഖ',​ പ്രകൃതി സംരക്ഷണസമിതി അപ്പീൽ തള്ളി സുപ്രീം കോടതി

Monday 06 April 2026 1:43 PM IST

ന്യൂഡൽഹി: വയനാട് തുരങ്കപാതാ നിർമ്മാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി. പാരിസ്ഥിതിക അനുമതിയില്ലാതെയാണ് പദ്ധതി നടക്കുന്നതെന്ന സമിതി വാദം കോടതി തള്ളിക്കളഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല. ശാസ്‌ത്രീയ പഠനങ്ങളുടെയും വിദഗ്ദ്ധ സമിതി റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ഇടപെടേണ്ട കാര്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

'വയനാട്‌ തുരങ്കപാത പ്രധാനപ്പെട്ടതാണ്, സംസ്ഥാനത്തിന്റെ ജീവരേഖയാണ് പദ്ധതി' കോടതി പറഞ്ഞു. ഹൈക്കോടതി എല്ലാ കാര്യങ്ങളും വിശദമായി പരിഗണിച്ചെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാതെയാണ് തുരങ്കപാത നിർമ്മിക്കുന്നതെന്ന് കേന്ദ്ര സർക്കാർ ഉൾപ്പടെ വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്. സാങ്കേതിക കാര്യങ്ങളിൽ വിദഗ്ദ്ധരുടെ അഭിപ്രായമാണ് പരിഗണിക്കേണ്ടത്. നിബന്ധനകൾ പാലിച്ചില്ലെന്ന് വ്യക്തമായാൽ ഹർജിക്കാർക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

പദ്ധതികൾക്കായി ഭൂമി കണ്ടെത്തുന്നതിൽ സർക്കാരുകൾക്ക് പരിമിതിയുണ്ട്. ജനങ്ങൾക്ക് ആശ്വാസമാകുന്നതാണ് തുരങ്കപാത. ഇത് വന്യജീവികളെ ബാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. 58 നിബന്ധനകളോടെയാണ്‌ സമിതി തുരംഗപാതയ്‌ക്ക് അനുമതി നൽകിയിരിക്കുന്നത്. മുൻപ് സ്ഥലത്ത് 400 പേർ മണ്ണിടിച്ചിലിൽ മരിച്ചിട്ടുണ്ടെന്നും അപകട സാദ്ധ്യതയുള്ളിടത്താണ് തുരങ്ക നിർമ്മാണമെന്നുമാണ് പ്രകൃതി സംരക്ഷണ സമിതി വാദിച്ചത്. താമരശേരി ചുരത്തിലെ ഗതാഗത തടസം ലഘൂകരിക്കാനും വയനാട്-കോഴിക്കോട് യാത്രാസമയം കുറയ്‌ക്കാനുമാണ് വയനാട് തുരങ്കപാത കൊണ്ട് ഉദ്ദേശിക്കുന്നത്.