40കാരനുമായുള്ള ബന്ധം തൃപ്‌തികരമല്ലെന്ന് 19കാരിയായ ഭാര്യ; കാമുകനൊപ്പം പോകാൻ അനുവദിച്ച് കോടതി

Monday 06 April 2026 4:04 PM IST

ഭോപ്പാൽ: 40കാരനായ ഭർത്താവിനൊപ്പം ജീവിക്കാനാകില്ലെന്ന് പറഞ്ഞ 19കാരിയെ കാമുകനൊപ്പം ജീവിക്കാനനുവദിച്ച് കോടതി. മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച് ആണ് 19കാരിയുടെ ആവശ്യം അംഗീകരിച്ചത്. പ്രായപൂർത്തിയായ ഒരാൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിധി.

19കാരിയായ ഭാര്യയെ അനുജ്‌കുമാർ എന്നയാൾ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് 40കാരനായ അവ്‌ധേഷ് നേരത്തേ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം പൊലീസ് യുവതിയെ കണ്ടെത്തുകയും 'വൺസ്റ്റോപ്പ്' സെന്ററിലേക്ക് മാറ്റുകയും ചെയ്‌തു. പിന്നാലെ കോടതിയിലും ഹാജരാക്കി. ഈ സമയം ഭർത്താവ്, മാതാപിതാക്കൾ, കാമുകനായ അനുജ്‌കുമാർ എന്നിവർ ഹാജരായിരുന്നു. തുടർന്ന് തനിക്ക് കാമുകനൊപ്പം ജീവിക്കാനാണ് ഇഷ്‌ടമെന്ന് യുവതി കോടതിയെ അറിയിച്ചു.

ഭർത്താവും താനുമായി 21 വയസിന്റെ വ്യത്യാസമുണ്ട്. 40കാരനുമായുള്ള ജീവിതം ഒരിക്കലും തൃപ്‌തികരമായിരുന്നില്ല. ഭർത്താവുമായുള്ള ജീവിതത്തിൽ സന്തോഷവതിയായിരുന്നില്ലെന്നും മോശമായാണ് ഭർത്താവ് പെരുമാറിയിരുന്നതെന്നും യുവതി പറഞ്ഞു. കാമുകനൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്ന നിലപാടിൽ യുവതി ഉറച്ച് നിൽക്കുകയും ചെയ്‌തു.ഇതോടെയാണ് അവരെ കാമുകനൊപ്പം പോകാൻ ഹൈക്കോടതി അനുവദിച്ചത്.

നേരത്തേ യുവതിയുടെ തീരുമാനം പുനഃപരിശോധിക്കാനായി കോടതി കൗൺസിലിംഗ് ഉൾപ്പെടെ നിർദേശിച്ചിരുന്നു. കൗൺസിലിംഗിന് ശേഷവും യുവതി തന്റെ നിലപാടിൽ ഉറച്ച് നിന്നു. യുവതിയുടെ ഇഷ്‌ടത്തിനാണ് പ്രാധാന്യം. അവർക്ക് നിയമപരമായി യാതൊരു നിയന്ത്രണങ്ങളുമില്ല. മുതിർന്ന ഒരാൾക്ക് ആരോടൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. യുവതിയെ സംരക്ഷിക്കാമെന്ന് അനുജ്‌കുമാറും കോടതിയെ അറിയിച്ചു.

അതേസമയം, കാമുകനൊപ്പം ജീവിക്കാൻ അനുവദിച്ചെങ്കിലും ആറുമാസത്തേക്ക് യുവതിയെ നിരീക്ഷിക്കാനും ഇവരുമായി നിരന്തരസമ്പർക്കം പുലർത്തി സുരക്ഷിതത്വം ഉറപ്പുവരുത്താനും ഒരു വനിതാ ഉദ്യോഗസ്ഥയെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.