വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി ഗ്രാമങ്ങൾ

Tuesday 07 April 2026 1:27 AM IST

വെഞ്ഞാറമൂട്: വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും.വിഷുക്കണി വിഭവങ്ങളുമായി വിപണികളും സജീവമായി.റോഡരികിൽ കൃഷ്ണവിഗ്രഹങ്ങളും നിറഞ്ഞു.വിഷുവിനായുള്ള പ്രത്യേക വസ്ത്രങ്ങളും മറ്റും വിൽക്കുന്ന കടകളിൽ ഇപ്പോൾത്തന്നെ തിരക്കായി.നാടുനീളെ കൊന്ന പൂത്തെങ്കിലും വേനൽമഴയിൽ അവയെല്ലാം കൊഴിഞ്ഞു.ആ കുറവ് തീർക്കാൻ പ്ലാസ്റ്റിക് കൊന്നപ്പൂക്കളും വിപണിയിലുണ്ട്.പരിസ്ഥിതി സൗഹൃദമായ തുണിത്തരങ്ങളാൽ ഒരുക്കിയിട്ടുള്ള കണിക്കൊന്നയും ലഭ്യമാണ്.കടകളിലെ കൃത്രിമ കണിക്കൊന്നപ്പൂക്കൾ വിഷു കഴിഞ്ഞാലും അലങ്കാരമായി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.ഒരു തണ്ട് കൊന്നപ്പൂവിന് 30 മുതൽ 60 വരെയാണ് വില.കൂടാതെ വാൽക്കണ്ണാടിയും ഓടക്കുഴലും തുടങ്ങി വിഷുവിനെ വരവേൽക്കാനുള്ളതെല്ലാം റെഡിയായി.

നിറയെ കൃഷ്ണ വിഗ്രഹങ്ങൾ

 പല വർണങ്ങളിലും രൂപത്തിലുമുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങൾ റോഡരികിൽ പലഭാഗങ്ങളിലും വില്പനയ്ക്ക് നിരന്നു

 പ്ലാസ്റ്റ‌ർ ഒഫ് പാരീസിലും വൈറ്റ് സിമന്റിലും ചെളിയിലും നിർമ്മിച്ചവയാണിത്.

 അന്യസംസ്ഥാന തൊഴിലാളികളാണ് വില്പനക്കാർ

 വലിപ്പത്തിന് അനുസരിച്ചാണ് വില

 മുട്ടിലിഴഞ്ഞ് വെണ്ണയുമായിരിക്കുന്ന ഉണ്ണിക്കണ്ണനും ഓടക്കുഴലൂതുന്ന കൃഷ്ണനുമാണ് വിപണിയിൽ താരം

 നീല, സ്വർണ നിറത്തിലുള്ള വിഗ്രഹങ്ങൾക്കും ആവശ്യക്കാരേറെ

വസ്ത്രങ്ങളിലും വൈവിദ്ധ്യം

വ്യത്യസ്തങ്ങളായ ഷർട്ടും മുണ്ടുമാണ് ഇപ്പോൾ വിഷു വിപണിയിലെ ട്രെൻഡ്.വിവിധ ഡിസൈനുകളിൽ പ്രിന്റ് ചെയ്ത ഷർട്ടിനും മുണ്ടിനും ആവശ്യക്കാർ കൂടി.കണിക്കൊന്ന,കഥകളി,തെയ്യം തുടങ്ങിയവ പ്രിന്റ് ചെയ്ത വസ്ത്രങ്ങളാണ് കൂടുതലായി വിൽക്കുന്നത്.ഷർട്ട്,മുണ്ട് എന്നിവയ്ക്കു പുറമേ ജുബ്ബകളുമുണ്ട്.