വലയന്റെകുഴി കല്ലുകടവ് അവഗണനയിൽ
കടയ്ക്കാവൂർ: വെട്ടൂർ പഞ്ചായത്തിലെ വലയന്റെകുഴി കല്ലുകടവ് അവഗണനയിൽ.ചകിരി,തൊണ്ട് മില്ലുകൾ,പായ നെയ്ത്ത് ഫാക്ടറികൾ,കെട്ടുവള്ളങ്ങൾ എന്നിവിടങ്ങളിൽ നൂറുകണക്കിന് തൊഴിലാളികളാണ് പണിയെടുത്തിരുന്നത്.ചരക്ക് വാഹനങ്ങളിൽ തൊണ്ട് (ചകിരി) കയറ്റി വരുന്നതും,കയറാക്കി തിരികെ പോകുന്നതും മുൻപ് സ്ഥിരം കാഴ്ചയായിരുന്നു.എന്നാൽ ഇപ്പോൾ ഇവിടം കാടുമൂടി അനാഥമായ അവസ്ഥയിലാണ്.
ടി.എസ് കനാലിലേക്ക് വലയന്റെകുഴി കല്ലുകടവിൽ നിന്ന് എളുപ്പത്തിൽ പ്രവേശിക്കാനും കഴിയും.ഹൗസ് ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കുമടക്കം കടന്നുവരാൻ കഴിയുന്ന ഈ ജലപാത തുറന്നാൽ വെട്ടൂർ പഞ്ചായത്തിന്റെ ടൂറിസത്തിന് സഹായകമാകും.വർക്കല പാപനാശം ബീച്ചിൽ നിന്ന് പൊന്നുംതുരുത്ത് ദ്വീപിലേക്ക് ജലമാർഗമുള്ള എറ്റവും എളുപ്പവഴിയാണ് കല്ലുകടവ്.കാടുപിടിച്ചു കിടക്കുന്ന ഈ പ്രദേശം അടിയന്തരമായി വൃത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം,