നേമം പിടിച്ചെടുക്കാൻ മുന്നണികളുടെ പടയോട്ടം

Tuesday 07 April 2026 1:42 AM IST

നെയ്യാറ്റിൻകര: നേമം മണ്ഡലം നിലനിറുത്താനുള്ള തീവ്രശ്രമത്തിലാണ് എൽ.ഡി.എഫ്.നേമം തിരിച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് കോൺഗ്രസ്. ഒരിക്കൽ കിട്ടി,പിന്നീട് കൈവിട്ട നേമം എങ്ങനെയെങ്കിലും എടുക്കാനുള്ള വഴി തേടുകയാണ് ബി.ജെ.പി.

1983 മുതൽ 91വരെ മൂന്ന് പ്രാവശ്യം തുടർച്ചയായി സി.പി.എമ്മിലെ വി.ജെ.തങ്കപ്പൻ പ്രതിനിധീകരിച്ച നേമം 96 വെങ്ങാനൂർ ഭാസ്കരൻ നിലനിറുത്തിയെങ്കിലും 2001ലും 2006ലും എൻ.ശക്തൻ വിജയിച്ചു വന്നു.2016 ലാണ് വി.ശിവൻകുട്ടിയെ തോല്പിച്ച് ഒ.രാജഗോപാൽ ബി.ജെ.പിക്ക് വേണ്ടി ഇവിടെ അക്കൗണ്ട് തുറന്നത്.

മണ്ഡലം കൈവശപ്പെടുത്താനുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് മൂന്ന് മുന്നണികളും.യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.ശബരീനാഥൻ ഇന്നലെ പൊന്നുമംഗലം,കരമന പ്രദേശങ്ങളിൽ ഗൃഹ സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു.വൈകിട്ട് 3.30നാരംഭിച്ച വാഹന പര്യടനത്തിൽ പൂജപ്പുര ജംഗ്ഷനിൽ മുൻ ജില്ലാകളക്ടറും മുൻ മന്ത്രി തച്ചടി പ്രഭാകരന്റെ മകനുമായ ബിജു പ്രഭാകർ പങ്കെടുത്തു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടി ഇന്നലെ രാവിലെ നള്ളത്ത് നാഗ‌‌ർ ക്ഷേത്രത്തിലെ പൊങ്കാലയിൽ പങ്കെടുത്ത ശേഷം പ്രചാരണം ആരംഭിച്ചു.തുട‌ർന്ന് ധ‌ർമ്മമുടമ്പ്,കാലടി,നെടുമം,കൈതവിള,പാച്ചല്ലൂ‌‌‌ർ,നാലാം കല്ല്,നെല്ലിയോട്,പേരകം,പാപ്പാൻചാണി എന്നിവടങ്ങൾ സന്ദർശിച്ച് പ്രചാരണം രാത്രി വൈകി കല്ലടിച്ചാൻമൂലയിൽ സമാപിച്ചു.

എൻ.ഡി.എ സ്ഥാനാ‌‌‌ർത്ഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ രാവിലെ തിരുമല വാ‌ർഡ‌ിൽ നിന്ന് പ്രചാരണം ആരംഭിച്ചു.തുട‌ർന്ന് ഇന്നലെ ബി.ജെ.പി സ്ഥാപക ദിനമായതിനാൽ മാരാർജി ഭവനിൽ നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടൊപ്പം പങ്കെടുത്തു.വൈകിട്ട് നെടുങ്കാട്, കാലടി, ആറ്റുകാലിൽ പര്യടനം സമാപിച്ചു.